മരട് ഫ്ലാറ്റ് നിർമ്മാണ കേസ്; ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്താൻ അനുമതി തേടി

Published : Oct 15, 2019, 06:40 AM IST
മരട് ഫ്ലാറ്റ് നിർമ്മാണ കേസ്; ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്താൻ അനുമതി തേടി

Synopsis

മരടിലെ ഫ്ലാറ്റ് നിർമ്മാണ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നാലുപേർ സർവ്വീസിൽ നിന്നും വിരമിച്ചവരാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും പ്രതികൾക്ക് എതിരെ ചുമത്താൻ ക്രൈബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. 

കൊച്ചി: തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയ കേസിൽ മരട് പ‍ഞ്ചായത്തിലെ മുൻ ഉദ്യോസ്ഥർക്ക് എതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്‍റെ അനുവാദം തേടി. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി വേണമെന്നതിലാണ് ഇത്. ഇതിനിടെ ആൽഫ വെഞ്ചേഴ്സ് ഉടമ പോൾ രാജ് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. 

മരടിലെ ഫ്ലാറ്റ് നിർമ്മാണ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നാലുപേർ സർവ്വീസിൽ നിന്നും വിരമിച്ചവരാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും പ്രതികൾക്ക് എതിരെ ചുമത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമ പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിന്‍റെ മുൻകൂർ അനുമതി വേണം. ഫ്ലാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. 

ഫ്ലാറ്റ് നിർമാണത്തിന് തീരമേഖലാ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി. മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമർശിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ആദ്യം അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഫ്ലാറ്റ് നിർമ്മാതാക്കളിൽ ഒരാളായ ആൽഫ വെഞ്ചേഴ്സ് ഡയറക്ടർ ജെ പോൾ രാജിന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. 

എന്നാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും 25 -ാം തിയതിക്ക് ശേഷമുളള ദിവസങ്ങളിൽ ഹാജരാകാമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പോൾ രാജ് മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചു. ഹർജി കോടതി ഇന്നു പരിഗണിക്കും. ഹോളിഫെയ്ത് ഉടമ സാനി ഫ്രാൻസിസിനോട് പതിനേഴിനും ജെയിൻ കോറൽകോവ് ഉടമ സന്ദീപ് മേത്തയോട് ഇരുപത്തിയൊന്നിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈ ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി കുഞ്ഞികൃഷ്ണന് എതിരായ അച്ചടക്ക നടപടി; ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം അംഗീകാരം നൽകും
സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന; എംബിബിഎസ് വിദ്യാർത്ഥികൾ ആശങ്കയിൽ; നാളെ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ