
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തൊഴിലാളി വർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. എ കെ ബാലന്‍റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിമർശനമുണ്ട്. പദവികൾ നൽകുന്നതിൽ പാർട്ടിയിൽ രണ്ട് നീതിയെന്നും പൊതുചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചു. എംഎൽഎമാരായ എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വിജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം. പഞ്ചായത്ത് അംഗത്തിന് ലോക്കൽ സെക്രട്ടറിയാകാൻ പാടില്ലേ എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം.
സീതാറാം യെച്ചൂരി അന്തരിച്ചപ്പോൾ പകരം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്തതിലും പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നു. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തിലെ എം എ ബേബിയുടെ പ്രസംഗത്തിനെതിരെയും വിമർശനമുണ്ടായി. ശ്രീലങ്കയിൽ കമ്യൂണിസ്റ്റുകാർ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് അധികാരം പിടിച്ചെന്ന് പിബി അംഗം പറയുന്നു. എന്നാൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തുകൊണ്ട് അതിന് കഴിയുന്നില്ലെന്നായിരുന്നു ചോദ്യം. സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും എംഎൽഎ മുകേഷിനെതിരെയും വിമർശനമുണ്ടായി.
പാർലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നാണ് വിമർശനം ഉയര്‍ന്നത്. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എം മുകേഷ് എംഎൽഎയുടെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെ കൊല്ലത്തെ പ്രതിനിധികൾ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. ആരുടെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് പ്രതിനിധികൾ ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam