
തൃശ്ശൂർ: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം. ഫാമിലെ നൂറ്റിയമ്പതോളം വരുന്ന ജീവനക്കാരാണ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാതെ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി പശുക്കളെ കറക്കുന്നത് തൊഴിലാളികൾ നിർത്തിവച്ചിട്ടുണ്ട്. പശുത്തൊഴുത്തിലെ ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല. പശുവും പന്നിയും ആടും കോഴിയും ഉള്‍പ്പടെ
ഇരുപതിനായിരത്തോളം മൃഗങ്ങളാണ് ഫാമുകളിലുള്ളത്. ഈ ഫാമിലാണ് ജീവനക്കാരുടെ ക്രൂരമായ സമരം.
ഈ മാസം ആദ്യം പാൽപാത്രം നീക്കിവയ്ക്കാൻ ഒരു ജീവനക്കാരനോട് അധികൃതർ ആവശ്യപ്പെട്ടതോടെയാണ് സമരത്തിന് ആധാരമായ സംഭവങ്ങളുടെ തുടക്കം. പശു ഫാമിലെത്തിയ തൊഴിലാളിയോട് പാൽ എടുത്തുവയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടത് നിരസിച്ചതോടെ അന്വേഷണം
നടത്തി ഇയാളെ ഇതേ ഫാമിന്‍റെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റി. ഇതിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരമാണ് നാല് ദിവസങ്ങൾക്ക് ശേഷവും തുടരുന്നത്. മൃഗങ്ങളും പക്ഷികളും പട്ടിണിയിലായതോടെ, വിദ്യാർഥികളെ ജോലിയേൽപ്പിച്ചിരിക്കുകയാണ് സർവകലാശാല. ഒന്നും രണ്ടും ബിരുദ വിദ്യാർത്ഥികളെയാണ് പരിചരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
ഇന്നലെ നടത്തിയ ചര്‍ച്ചനടത്തിയെങ്കിലും പരാജയപ്പെട്ടു. ചെറിയ വിഭാഗം ജീവനക്കാര്‍ ഇന്ന് ജോലിക്ക് കയറിയിട്ടുണ്ടെങ്കിലും നൂറ്റിയമ്പതിലേറെ
തൊഴിലാളികള്‍ സമരം തുടരുകയാണ്. പാലുൽപ്പാദനത്തില്‍ നൽപ്പത് ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു. അവശ്യ സര്‍വീസ് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാല മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അവഗണിച്ച് സമരം തുടരുകയാണ് തൊഴിലാളികള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam