
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിനിടെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം കൈ അടിച്ചൊടിച്ചെന്ന് സെക്യൂരിറ്റി ജീവനക്കാരൻ. ഇതുമായി ബന്ധപ്പെട്ട് കുസാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സോമൻ കളമശേരി പൊലീസിൽ പരാതി നൽകി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദ്ദിച്ചതെന്നാണ് പരാതി.
കുസാറ്റിലേക്ക് എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് എസ്എഫ്ഐയും ജില്ലാ പ്രസിഡന്റ് പ്രജിതും രംഗത്തെത്തി. സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചിട്ടില്ലെന്നും മാർച്ചിനിടെ ചെറിയ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും പറഞ്ഞ പ്രജിത്, സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റത് എങ്ങിനെയെന്ന് അറിയില്ലെന്നും പറഞ്ഞു.
തിങ്കളാഴ്ച്ച കുസാറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടയിലാണ് സെക്യൂരിട്ടി ജീവനക്കാരനായ സോമന് പരിക്കേറ്റത്. പ്രജിത്തിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കുസാറ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന് സെക്യൂരിറ്റി ജീവനക്കാരനായ സോമൻ പറഞ്ഞു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രജിത് കൈപിടിച്ച് തിരിക്കുകയും ഇരുമ്പ് ഗ്രില്ലിനോട് ചേര്‍ത്ത് അമര്‍ത്തുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് സോമന്റെ കൈയ്യിലെ എല്ല് പൊട്ടി.
സംഭവത്തിനു പിന്നാലെ പൊലീസില്‍ പരാതി നല്‍കാൻ ശ്രമിച്ച തന്നെ, രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഭീഷണിപെടുത്തിയിരുന്നതായും സോമൻ പറഞ്ഞു. പരാതിയില്‍ സോമന്‍റെ മൊഴിരേഖപ്പെടുത്തിയ പൊലീസ്, അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam