അരുണിനെ കൂടാതെ ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരേയും ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാവാനായി കസ്റ്റംസ് വിളിച്ചിട്ടുണ്ട്.
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്ലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവണം എന്ന് ആവശ്യപ്പെട്ട് അരുൺ ബാലചന്ദ്രന് കസ്റ്റംസ് നോട്ടീസ് നൽകി. ശിവശങ്കറിൻ്റെ നിർദേശപ്രകാരം സ്വർണക്കടത്ത് കേസ് പ്രതികൾക്കായി ഫ്ളാറ്റ് ബുക്ക് ചെയ്തു നൽകിയതായി അരുൺ വെളിപ്പെടുത്തിയിരുന്നു.
അരുണിനെ കൂടാതെ ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരേയും ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാവാനായി കസ്റ്റംസ് വിളിച്ചിട്ടുണ്ട്. നയതന്ത്രബാഗിലെ സ്വർണം കസ്റ്റംസ് പിടികൂടിയ ദിവസം സ്വപ്ന സുരേഷും അനിൽ നമ്പ്യാരും രണ്ടു വട്ടം ഫോണിൽ സംസാരിച്ചതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാനാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അനിൽ നമ്പ്യാരെ കൂടാതെ സ്വപ്നയുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇവരിൽ ചിലർ ഒളിവിൽ പോകാൻ സ്വപ്നയ്ക്ക് സഹായം നൽകിയതായാണ് സൂചന.