
തൃശ്ശൂര്‍: 'ന്നാ താൻ കേസു കൊട്' സിനിമയ്ക്കെതിരായ സൈബർ ആക്രമണം സിപിഎം അസഹിഷ്ണുതയ്ക്ക് തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് കേരളത്തിന് അപമാനകരമാണ്. സിപിഎം ഇടപെട്ട് സൈബർ ആക്രമണം തടയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കിഫ്ബി വിഷയത്തില്‍ തോമസ് ഐസക്കിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പിൻതുണയ്ക്കുകയാണ്. മറ്റ് കോൺഗ്രസ് നേതാക്കൾക്കും ഇതേ അഭിപ്രായമാണോ എന്നു പറയണം. മസാല ബോണ്ടിൽ ഐസക്ക് വലിയ സാമ്പത്തിക അഴിമതി ലക്ഷ്യം വച്ചു. ഐസക്ക് കുറ്റാരോപിതനായി നിൽക്കുമ്പോൾ സതീശൻ പിൻതുണയുമായെത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read Also: 'അത് പരസ്യമല്ലേ', 'അങ്ങനെ കണ്ടാൽ മതി': ക്രിയാത്മകമായ വിമർശനങ്ങൾക്ക് സ്വാഗതമെന്ന് മുഹമ്മദ് റിയാസ്
അതേസമയം, താൻ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് പറയുന്നത് പൗരാവകാശ ലംഘനമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകണോ വേണ്ടയോ എന്നതിൽ ഇനി തീരുമാനം ഹൈക്കോടതി വിധിക്ക് ശേഷം എടുക്കും. നിലവിൽ പാർട്ടി തീരുമാനം അനുസരിച്ച് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും തോമസ് ഐസക് അറിയിച്ചു.
താൻ ചെയ്ത കുറ്റം എന്താണെന്ന് പറയാതെ ആണ് ഇ ഡി അന്വേഷണം. ഇ ഡി സമൻസ് പിൻവലിക്കണം. ഫെമ നിയമം ലംഘിച്ചെങ്കിൽ ആദ്യം നടപടി എടുക്കേണ്ടത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇ ഡിക്ക് സവിശേഷ അധികാരം ഉള്ളത് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ്. ഫെമ കേസുകളിൽ സവിശേഷ അധികാരം ഇ ഡിക്ക് ഇല്ല.
കേന്ദ്രത്തിന്‍റെ ചട്ടുകമാണ് ഇഡി. കിഫ്ബി ഇല്ലായിരുന്നെങ്കിൽ ഇപ്പോഴുള്ള വമ്പൻ പദ്ധതികൾ ഒന്നും നടക്കില്ലായിരുന്നു. ജനങ്ങളെ അണിനിരത്തി ഇഡിയുടെ നീക്കം പ്രതിരോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരാകില്ലെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam