ഇന്ന് വെളുപ്പിന് 5.20-ഓടെയാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റുണ്ടായത്. നേരത്തെ തൃശ്ശൂരിലെ കുന്നംകുളത്തും ചാലക്കുടിയിലും സമാനമായ രീതിയിൽ മിന്നൽ ചുഴലിക്കാറ്റുണ്ടായിരുന്നു.
തൃശ്ശൂര്‍: മാളയ്ക്ക് അടുത്ത് അന്നമനടയിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകൾ ശക്തമായ കാറ്റിൽ പറന്നു പോയി. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി. ഇന്ന് വെളുപ്പിന് 5.20-ഓടെയാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റുണ്ടായത്. നേരത്തെ തൃശ്ശൂരിലെ കുന്നംകുളത്തും ചാലക്കുടിയിലും സമാനമായ രീതിയിൽ മിന്നൽ ചുഴലിക്കാറ്റുണ്ടായിരുന്നു. ആറു വീടുകൾക്ക് കാറ്റിൽ നാശം സംഭവിച്ചുവെന്നാണ് പ്രാഥമിക കണക്ക്. റവന്യൂ
അന്നമനട പഞ്ചായത്തിലെ പാലശ്ശേരി,എരയാംകുടി പ്രദേശത്താണ് കാറ്റടിച്ചത്. ജാതി,പ്ലാവ്,തേക്ക് അടക്കം ഇരുന്നൂറോളം മരങ്ങളും നൂറോളം വാഴകളും നിലംപൊത്തി. രണ്ടുമാസം മുൻപും അന്നമേട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിൽ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായിരുന്നു. അഞ്ച് മിനിറ്റ് മാത്രമേ ചുഴലിക്കാറ്റ് നീണ്ടുനിന്നുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുലര്‍ച്ചെ സമയമായതിനാൽ പലരും ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ആളുകൾ എഴുന്നേറ്റ് വന്നു നോക്കുമ്പോഴേക്കും സര്‍വ്വനാശം വിതച്ച് കാറ്റ് കടന്നു പോയിരുന്നു. ചാലക്കുടിപ്പുഴ കടന്നു പോകുന്ന പ്രദേശത്താണ് ചുഴലിക്കാറ്റടിച്ചത്. മാസങ്ങളുടെ ഇടവേളയിൽ രണ്ടുതവണ ചുഴലിക്കാറ്റുണ്ടായതോടെ പ്രദേശവാസികൾ ആകെ ആശങ്കയിലാണ്.
തൃശ്ശൂരിലെ ടൂറിസം കേന്ദ്രങ്ങൾ ഇന്നു തുറക്കും: അതിരപ്പിള്ളിയിൽ നാളെ മുതൽ പ്രവേശനം
തൃശ്ശൂര്‍: തൃശൂരിൽ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി ഒഴികെയുള്ളവ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. അതിരപ്പിള്ളി നാളെ തുറക്കും. കഴിഞ്ഞ ആഴ്ചയാണ് അതിരപ്പിള്ളി ഉൾപ്പടെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടത്. നിലവിൽ ജില്ലയിൽ ഡാമുകളുടെയും , പുഴകളിലെയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണു ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ജില്ല കലക്ടർ അനുമതി നൽകിയത്.
ഇടപ്പള്ളി - മണ്ണുത്തി ദേശീയ പാതയിൽ അശാസ്ത്രീയ കുഴിയടയ്ക്കൽ തുടരുന്നു
തൃശ്ശൂർ: ഇടപ്പള്ളി - മണ്ണൂത്തി ദേശീയ പാതയിൽ അശാസ്ത്രീയ കുഴിയടയ്ക്കൽ തുടരുന്നു. ദേശീയപാതയിൽ നാൽപ്പത് ഇടങ്ങളിൽ ശരിയായ രീതിയിൽ കുഴിയടയ്ക്കൽ നടന്നില്ലെന്നാണ് ഇന്നലെ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇവിടെയെല്ലാം വീണ്ടും കുഴിയടയ്ക്കാൻ ദേശീയപാതാ അതോറിറ്റി കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചറിന് നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാതയിൽ ചാലക്കുടിക്ക് സമീപം ഡിവൈനിലും കുഴിയടക്കൽ പ്രഹസനം അരങ്ങേറിയിട്ടുണ്ട്. ഈ ഭാഗത്ത് പകുതിയിലേറെ കുഴികളും അടച്ചിട്ടില്ലെന്ന് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാതി കുഴികളിലും ടാർ ഒഴിച്ചു പോകുകയാണ് കരാർ കമ്പനി ചെയ്തത്.
മണ്ണുത്തി - ഇടപ്പള്ളി ദേശീയ പാതയിൽ കരാർ കമ്പനിയുടെ കുഴി അടക്കൽ രണ്ടാം ദിവസവും തുടരുകയാണ്. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റോഡ് റോളർ ഉപയോഗിക്കാതെ കുഴി അടയ്ക്കുന്നത് അശാസാത്രീയമാണെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ദേശീയ പാതയിലെ അറ്റകുറ്റപ്പണി നേരിട്ടെത്തി പരിശോധിച്ച തൃശ്ശൂർ കളക്ടർ ഹരിത വി കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.