
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇന്നും നാളെയും മഴയുടെ ശക്തി പൊതുവിൽ കുറയാനാണ് സാധ്യതയെങ്കിലും ഞായറാഴ്ചയോടെ സ്ഥിതി മാറിയേക്കും. അതേസമയം ഇന്ന് സംസ്ഥാനത്ത് 4 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പൊതുവിൽ മഴ ദുർബലമാകാനാണ് സാധ്യത. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് നാളെ യെല്ലോ അലർട്ടെങ്കിലും പ്രഖ്യാപിച്ചിട്ടുള്ളത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു. നാളെയോടെ തീവ്ര ന്യൂന മർദ്ദമായും ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യത. നിലവിലെ അറബികടൽ ന്യൂന മർദ്ദവും ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദത്തിന്റെയും സ്വാധീനഫലമായി ഇടി മിന്നൽ തുലാവർഷ മഴക്ക് പകരം താൽകാലികമായി കാലവർഷ ടൈപ്പ് മഴ തിങ്കളാഴ്ച / ചൊവ്വാഴ്ച കൂടിയും കുറഞ്ഞും തുടർന്നേക്കും. ബംഗാൾ ന്യൂന മർദ്ദം തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് ഞായറാഴ്ച - തിങ്കളാഴ്ച യോടെ മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു.
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി ( മൈലമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദി ( കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ ), എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam