
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കാത്തതിനാല്‍ രോഗികളുടെ ദുരിതം തുടരുന്നു. ഇന്ന് ആശുപത്രിയിൽ ചികിൽസിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമന്ന് താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികളാണ്. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.
ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്‍റെ അനാസ്ഥ മൂലമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കും ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതുവരെ രോഗികളും കൂട്ടിരിപ്പുകാരും പടികള്‍ കയറി ഇറങ്ങണം.
ജനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റിന് പകരം ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയത് നല്‍കാന്‍ തയ്യാറാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞിരുന്നു. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. ജനങ്ങളും രോഗികളും നേരിടുന്ന പ്രശ്നത്തിൽ പരിഹാരം കാണാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് പണം നൽകാൻ തയ്യാറാണെന്ന് എംഎൽഎ പറഞ്ഞിരുന്നു. ധനവകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ ഇത് സാധ്യമാകൂ. എംഎല്‍എയുടെ വാഗ്ദാനത്തിനോട് സര്‍ക്കാര്‍ എങ്ങിനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam