
പാലക്കാട്: അഹിന്ദു ആയതിനാല്‍ കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്ന നര്‍ത്തകി മന്‍സിയയുടെ ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വചസ്പതി. കലയിൽ മതം കാണുന്നവർ ആരായാലും അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല, മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകൾ തന്നെയാണെന്ന് ഫേസ്ബുക്കില്‍ സന്ദീപ് കുറിച്ചു. മൻസിയക്ക് ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അധികൃതർ അവസരം ഒരുക്കണം.
സനാതന ധർമ്മ വിശ്വാസികളായ ഒരാൾക്കും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമാണിത്. കലാകാരിക്കുണ്ടായ ഹൃദയ വേദന നാം ഓരോരുത്തരുടേതുമാണ്. മൻസിയക്ക് എല്ലാ പിന്തുണയും രേഖപ്പെടുത്തുന്നു. അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത് മറ്റൊരു സംഗതിയാണ്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ ചാടി വീഴുന്ന കേരളത്തിലെ മതേതര പുരോഗമനവാദികൾ ഒന്നും ഇതേപ്പറ്റി അറിഞ്ഞിട്ടേയില്ല. കാരണം കേരളത്തിലെ ഒരു ഹൈന്ദവ സംഘടനയുടെയും നിർദ്ദേശത്തെ തുടർന്നോ ആഗ്രഹമനുസരിച്ചോ അല്ല ക്ഷേത്ര ഭാരവാഹികൾ ഇത്തരമൊരു തീരുമാനം എടുത്തതെന്നും സന്ദീപ് വിമര്‍ശിച്ചു.
കൂടൽ മാണിക്യം ക്ഷേത്രം1971 മുതൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണ്. ഇടത് നേതാക്കന്മാരാണ് ഇപ്പോഴത്തെ ഭരണ സമിതി. സിപിഎം സഹയാത്രികനായ പ്രദീപ് മേനോൻ ആണ് ഇപ്പോഴത്തെ ദേവസ്വം ചെയർമാൻ. പുരോഗമന വാദ മേലങ്കി അണിഞ്ഞു നടക്കുന്നു എന്നേ ഉള്ളൂ. കടുത്ത വർഗ്ഗീയ കോമരങ്ങളാണ് ഇവരൊക്കെ.
മകൻ അന്യമതസ്ഥയെ വിവാഹം കഴിച്ചതിന് അച്ഛനെ പൂരക്കളിയിൽ നിന്ന് വിലക്കിയത്, കണ്ണൂർ അഴീക്കൽ പാമ്പാടി ക്ഷേത്രത്തിലെ ഏഴുന്നള്ളിപ്പ് പുലയ വിഭാഗത്തിലെ വീടുകളിൽ കയറാത്തത്, കോട്ടയം നാട്ടകം പോളിടെക്നിക്കിൽ ദളിത് കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് പുലയ കുടിൽ എന്ന ബോർഡ് വെച്ചത്, ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ച ഇടത് നേതാക്കന്മാർ കേരളത്തിലെ പുരോഗമനവാദികളും യേശുദാസിനെ ഗുരുവായൂരിൽ കയറ്റണമെന്ന് ആവശ്യപ്പെടുന്ന, കലാമണ്ഡലം ഹൈദരാലിയ്ക്ക് ക്ഷേത്രത്തിൽ പാടാൻ അവസരം ഒരുക്കിയ, അബ്രാഹ്മണരായ പൂജാരിമാർക്ക് പുരോഹിതരാകാൻ അവസരം നൽകിയ സംഘപരിവാർ നേതാക്കൾ പിന്തിരിപ്പൻമാരുമാകുന്ന പ്രത്യേക തരം മതേതരത്വമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥയിലേക്ക് കേരളം തിരിച്ച് പോകും; മന്‍സിയ വിഷയത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ
നര്‍ത്തകി മന്‍സിയക്ക് നൃത്തം ചെയ്യാനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള നൃത്തോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ മന്‍സിയ നല്‍കിയ അപേക്ഷ വിശദമായ പരിശോധനകള്‍ക്ക് ശേഷം സ്വീകരിക്കുകയും ഏപ്രില്‍ 21ന് പരിപാടി ചാര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം നടന്ന ചില ആലോചകളുടെ ഭാഗമായി മുസ്ലിം നാമധാരിയായതിനാല്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയയെ അറിയിക്കുകയായിരുന്നു.
ഒഴിവാക്കിയ കാരണം തിരക്കിയപ്പോള്‍ വിവാഹ ശേഷവും നിങ്ങള്‍ മതം മാറാന്‍ തയ്യാറാവാത്തത് എന്താണെന്ന മറുചോദ്യമാണ് ക്ഷേത്ര ഭാരവാഹികള്‍ ഉന്നയിച്ചത്. ഒരു മതത്തിലും ഇല്ലാത്ത താന്‍ ഏത് മതത്തിലേക്കാണ് മാറേണ്ടത് എന്ന മന്‍സിയയുടെ മറുപടി നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊണ്ട ആയിരക്കണക്കിന് മനുഷ്യരുടെ മനസിലുള്ള ചോദ്യമാണിതെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.