
കൊല്ലം: കരിങ്ങന്നൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. കേസിൽ വീട്ടമ്മയുടെ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുംമൂട്ടിൽ സ്വദേശിനി സൗമ്യയെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ആലുംമൂട്ടിൽ സ്വദേശിനിയായ സുജാതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മകൾ സൗമ്യ പിടിയിലായത്. സുജാതയും സൗമ്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും മദ്യപിച്ചു വഴക്ക് ഇടുന്നത് പതിവായിരുന്നു. ഇവരുടെ വീട്ടുപുരയിടത്തിൽ നിന്ന മരം വിറ്റതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സൗമ്യ സുജാതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സുജാതയുടെ കഴുത്തിൽ ഉണ്ടായിരുന്ന അടയാളം ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തിൽ മകളാണ് കൃത്യം നടത്തിയത് എന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം പറമ്പിൽ കൊണ്ട് ഇടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam