ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വാസം: പാലക്കാട്ട് മരിച്ച സ്ത്രീയുടെ മൃതദേഹത്തിന് മകൾ മൂന്ന് ദിവസം കാവലിരുന്നു

By Web TeamFirst Published Jun 16, 2020, 9:52 PM IST
Highlights

ചെർപ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപിക ഓമന ടീച്ചർ രണ്ട് ദിവസം മുൻപാണ് മരിക്കുന്നത്. എന്നാൽ മാനസിക രോഗിയായ മകൾ മരണ വിവരം നാട്ടുകാരെ അറിയിച്ചില്ല. 

പാലക്കാട്: അമ്മയുടെ മൃതദേഹത്തിനരികിൽ  ദിവസം കാത്തിരുന്ന് മകൾ. പാലക്കാട് ചേർപ്പുളശ്ശേരിയിലാണ് മരിച്ച 72 കാരിയായ അമ്മയ്ക്ക് സമീപം ഡോക്ടറും മാനസിക രോഗിയുമായ മകൾ മൂന്നു ദിവസം കാത്തിരുന്നത്. മരിച്ച അമ്മ ഉയിർത്തെഴുനേൽക്കുമെന്ന വിശ്വാസത്തിലാണ് മരണ വിവരം മകൾ പുറത്തറിയിക്കാതിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ചെർപ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപിക ഓമന ടീച്ചർ രണ്ട് ദിവസം മുൻപാണ് മരിക്കുന്നത്. എന്നാൽ മാനസിക രോഗിയായ മകൾ മരണ വിവരം നാട്ടുകാരെ അറിയിച്ചില്ല. അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഓമനയുടെ ഭർത്താവ് പത്ത് വർഷം മുൻപ് മരിച്ചു. മകൾ വിവാഹ ബന്ധം വേർപിരിഞ്ഞ് അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. 

മാനസിക രോഗത്തെ തുടർന്ന് ഹോമിയോ ഡോക്ടറായ മകൾ ജോലിയിൽ നിന്ന് രണ്ട് വർഷം മുൻപ് രാജിവെച്ചിരുന്നു. അമ്മയുടെ ജീവൻ തിരിച്ചു കിട്ടാനായി മകൾ വീട്ടിൽ പ്രാർത്ഥന നടത്തിയെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ ദുർഗന്ധം വമിച്ചതോടെ മൃതദേഹം സംസ്കരിക്കാൻ അയൽവാസികളെ മകൾ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രമേഹ രോഗത്തെ തുടർന്ന് മരിച്ച ഓമനയുടെ രണ്ട് കാലുകളും നേരത്തെ മുറിച്ച് മാറ്റിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുപ്പളശ്ശേരി പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. അമ്മയുടേത് സ്വാഭാവിക മരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മകളെയും നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃദദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

click me!