
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടത്തിന്റെ മികവ് ഒന്നുകൂടി വ്യക്തമാക്കി 83 വയസുള്ള വയോധിക കൊവിഡ് മുക്തയായി. അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം കളമശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട തൃശ്ശൂർ സ്വദേശിയായ 83 കാരിയാണ് രോഗമുക്തി നേടിയത്.
കളമശേരിയിൽ നീണ്ട 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവർക്ക് രോഗമുക്തി നേടാനായത്. ജീവന്‍ രക്ഷാ ഔഷധമായി ടോസിലിസുമാബ് നല്‍കിയതാണ് കോവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. തുടര്‍ ചികിത്സയ്ക്കായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീര്‍ണമായ അവസ്ഥയിലായിരുന്നു ഇവർ. മെയ് 28ന് മുംബൈയില്‍ നിന്നും ട്രെയിനിലെത്തിയ ഇവരെ അര്‍ധബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് വൈറസ് ബാധയില്‍ നിന്ന് മോചിതയായതായി സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം മുംബൈയില്‍ നിന്നെത്തിയ മകളും ഭര്‍ത്താവും കൊവിഡ് ബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam