
തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയർ സെന്‍ററുകളുടെ പ്രവർത്തനം പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് കൂണുപോലെയാണ് ഇപ്പോൾ ഡേ കെയർ സെന്‍ററുകൾ പ്രവർത്തിക്കുന്നത്. ഇവയിൽ പലതിനും മതിയായ യോഗ്യതയില്ലെന്നാണ് മനസിലാകുന്നതെന്ന് മന്ത്രി വിവരിച്ചു. പല ഡേ കെയർ നടത്തിപ്പുകാർക്കും മതിയായ യോഗ്യതയില്ല. അനുമതികൾ ഇല്ലാതെയും മതിയായ സൗകര്യങ്ങൾ ഇല്ലാതെയുമാണ് ഏറെയും പ്രവർത്തിക്കുന്നത്. ഇനി ഇത്തരത്തിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം നേമത്ത് രണ്ടര വയസ്സുകാരൻ ഡേ കെയറിൽ നിന്ന് ഇറങ്ങി മണിക്കൂറുകളോളം നടന്നതുമായി ബന്ധപ്പെട്ടാണ് ഡേ കെയർ വിഷയത്തിൽ മന്ത്രി നിലപാട് കടുപ്പിച്ചത്. രണ്ടര വയസുകാരൻ സ്വമേധയാ ഇറങ്ങി രണ്ട് കിലോമീറ്ററോളം റോഡിലൂടെ നടന്ന് വീട്ടിലെത്തിയ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് നാം ഏവരും കണ്ടതെന്ന് മന്ത്രി ചൂണ്ടികാട്ടി. ഒരു ഉത്തരവാദിത്വവും നിയന്ത്രണവുമില്ലാതെ കൂണുപോലെ ഡേ കെയർ സെന്ററുകൾ ആരംഭിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഇക്കാര്യത്തിൽ ഏതെക്കൊ തരത്തിൽ ഉത്തരവാദിത്തം കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സംഭവം ഇങ്ങനെ
തിങ്കളാഴ്ചയാണ് കാക്കാമൂലയിലെ സോർഹിൽ നഴ്സറി സ്കൂളിൽ നിന്നും രണ്ടര വയസുകാരൻ തനിച്ച് വീട്ടിലെത്തിയത്. 30 വിദ്യാർഥികളെ ആയയെ ഏൽപിച്ച് മൂന്ന് അധ്യാപകരും സമീപത്തെ കല്യാണ വീട്ടിലേക്ക് പോയി. ഈ സമയത്താണ് കുട്ടി ഗേറ്റും കടന്ന് റോഡിലൂടെ നടന്നു നീങ്ങിയത്. വീട്ടിൽ കരഞ്ഞെത്തിയ കുട്ടിയെ കണ്ട രക്ഷിതാക്കൾ പരിഭ്രാന്തരായി. ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം സ്കൂൾ അധികൃതരുടെയും ശ്രദ്ധയിൽപെട്ടത്. രക്ഷിതാക്കളുടെ പരാതിയിൽ നേമം പൊലീസ് കേസെടുത്തെങ്കിലും ഒത്തു തീർപ്പ് നടപടിയിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്റെ നീക്കം. അതേസമയം ശിശുക്ഷേമ സമിതി സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി ഒറ്റക്ക് എങ്ങിനെ പോകുമെന്നൊക്കെ ചില അധ്യാപകർ പറഞ്ഞിരുന്നുവെങ്കിലും സിസിടിവി ദൃശ്യം പുറത്ത് വന്നതോട വീഴ്ച അടിവരയിടുകയാണ്. പിഴവ് പറ്റിയെന്ന് സ്ഥാപന മേധാവികൾ ഇപ്പോൾ സമ്മതിക്കുന്നുണ്ട്. അധ്യാപകർക്കെതിരെ ഉടൻ നടപടി എടുക്കുമെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം