
തിരുവനന്തപുരം: എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ നീക്കം. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാൽ മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. പിന്നീട് ഏറെ നേരം മന്ത്രിമാരുമായി സംസാരിച്ച ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിച്ച് പറയാമെന്ന് ദയാബായി വ്യക്തമാക്കി.
തീരുമാനങ്ങളിൽ അന്തിമ തീരുമാനം ദയാബായിയുടേതാണെന്നാണ് സമര സമിതി നേതാക്കളുടെ നിലപാട്. ചർച്ചയ്ക്ക് പോകുന്നതിന് മുൻപ് തന്നെ സമര സമിതി നേതാക്കൾ ദയാബായിയെ കണ്ടിരുന്നു. അവരുടെ കൂടെ തീരുമാനപ്രകാരമുള്ള ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചത്. സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു സമര സമിതി. എന്നാൽ 80 ലേറെ പ്രായമുള്ള ദയാബായി രേഖാമൂലം ഉറപ്പ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. സമര സമിതി നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും സർക്കാർ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചർച്ചയിൽ വിശദീകരിച്ചുവെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
കാഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ കൂടുതൽ സൗകര്യമൊരുക്കും എന്നതടക്കം വിവിധധ ഉറപ്പുകൾ സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോട് ഉൾപ്പെടുത്താനാവില്ലെന്ന നിലപാട് സർക്കാർ അറിയിച്ചു. എയിംസ് കോഴിക്കോട് സ്ഥാപിക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam