
ദില്ലി : അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു മലയാളികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചു. നാളെ ഉച്ചയോടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമെന്നാണ് പൊലിസ് പറയുന്നത്.
അരുണാചൽ പ്രദേശിലെ ജിറോയിലെ ഹോട്ടൽ മുറിക്കുള്ളിലാണ് മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. രണ്ടു വർഷം മുമ്പേ മരണാനന്തര ജീവിതമെന്ന ആശയത്തെ പിന്തുടർന്ന നവീനും- ഭാര്യ ദേവിയും ഇതിനു മുമ്പും അരുണാചലിലേക്ക് യാത്ര ചെയ്തിരുന്നു. ദമ്പതികള്‍ക്കൊപ്പം മരിച്ച സുഹൃത്തായ ആര്യ അന്ധവിശ്വാസത്തിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മലയാളികളുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജിറോ ജില്ലാ എസ്പി കെനി ബാഗ്രാ പറഞ്ഞു.
പൊലീസിനും കുടുംബാംഗങ്ങള്‍ക്കും മുന്നിൽ ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണുള്ളത്. ഉന്നത വിദ്യാഭ്യാസമുള്ള മൂന്നുപേരെയും ആരാണ് ഈ അന്ധവിശ്വാസത്തിലേക്ക് ആകർഷിച്ചത്? എന്തുകൊണ്ട് അരുണാചലിലെ ജിറോതാഴ്വരയിലേക്ക മൂന്നുപേരും പോയി. ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും -ദേവിയും ആ ജോലി ഉപേക്ഷിച്ച വാടകവീട്ടിലേക്ക് മാറിയപ്പോഴാണ് അരുണാചലിലേക്ക് യാത്ര ചെയ്ത്. വീട്ടുകാരോടും പോലും പറയാതെയുളള ഈ യാത്രയെ കുറിച്ച് കൂടുതലറിയാൻ ദേവിയുടെ അച്ഛൻ ശ്രമിച്ചപ്പോള്‍ നവീൻ ഭാര്യയെ കോട്ടയത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് ബന്ധുക്കളുമായി ഒരു അടുപ്പവും പുലർത്തിയില്ല.
അടുത്തമാസം ഏഴിനാണ് ദേവിയുടെ സുഹൃത്തായ ആര്യയുടെ കല്യാണം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനുള്ള ഒരുക്കളൊക്കെയായി സന്തോഷവതിയായിരുന്ന ആര്യയെയാണ് കഴിഞ്ഞ 27മുതൽ കാണാതാകുന്നത്. മരണാന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നീ ആശയങ്ങളെ പിന്തുടുന്നവർ സംശയകരമായി ഒന്നും പ്രകടമാക്കിയിരുന്നില്ല. കഴിഞ്ഞ 17ന് നവീനും-ദേവിയും കോട്ടയത്തെ വീട്ടിൽ നിന്നുറങ്ങിയത്. 27ന് തിരുവനന്തപുരത്ത് എത്തി, ദേവിയെയും കൂട്ടി അരുണാചലിലേക്ക് പോയി. ആദ്യത്തെ 10 ദിവസം ദമ്പതികള്‍ എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. 28 ന് അരുണാചലിലെ ജിറോമിലെത്തി ഹോട്ടൽ മുറിയെടുത്തവർ മൂന്നു ദിവസം പുറത്തായിരുന്നു. നവീന്റെ രേഖകളാണ് ഹോട്ടലിൽ നൽകിയത്. ഒന്നാം തീയതി മുതൽ കാണാത്തതിനാലാണ് ഹോട്ടൽ മുറിയിൽ പരിശോധിച്ചതെന്ന് എസ്പി പറയുന്നു.
രണ്ട് സ്ത്രീകളെയും ബ്ലെയ്ഡ് ഉപേക്ഷിച്ച് ഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷമാണ് നവീൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. രക്തംകട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും കണ്ടെത്തി. ഹോട്ടൽമുറിയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണും ഒരു ലാപ് ടോപ്പും പരിശോധിച്ചാലും കുടുതൽ തെളിവുകള്‍ ലഭിക്കുകയുളളു. ഇതിനുളള ശ്രമത്തിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam