
പത്തനംതിട്ട: പത്തനംതിട്ടയിൽ മരണശേഷം ഗർഭിണിയാണെന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് കണ്ടെത്തൽ. 17 കാരി എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു. കേസിൽ പെൺകുട്ടിയുടെ സഹപാഠിയെ ചോദ്യം ചെയ്ത പോലീസ്, ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിച്ചു. പ്ലസ് ടു വിദ്യാർഥിനിയുടെ സ്കൂൾ ബാഗിൽ നിന്ന് ആണ് കുറിപ്പ് കിട്ടിയത്. അച്ഛനോടും അമ്മയോടും പെൺകുട്ടി ക്ഷമ ചോദിക്കുന്നുണ്ട്.
ഭാവിയിൽ അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെ കുറിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്. 17കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് കുറിപ്പ് കണ്ടെടുത്തതിലൂടെ പോലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി അമിത അളവിൽ മരുന്നു കഴിച്ചെന്ന് വ്യക്തമായിരുന്നു. ഗർഭം ഒഴിവാക്കുന്നതിനോടൊപ്പം ജീവനോടുക്കാനും 17കാരി ശ്രമിച്ചു കാണുമെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്മോർട്ടത്തിൽ ഗർഭിണിയാണെന്ന് കണ്ടെത്തിയശേഷം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഗർഭത്തിന് ഉത്തരവാദിയെന്ന സംശയത്തിൽ സഹപാഠിയുടെ മൊഴിയെടുത്തു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന മൊഴി പോലീസിന് കിട്ടി. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സഹപാഠിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. നേരത്തെ ഗർഭസ്ഥശിശുവിന്റെ സാമ്പിളും ശേഖരിച്ചിരുന്നു.
പരിശോധനാഫലം വന്ന ശേഷമേ സഹപാഠിയെ, പോക്സോ കേസിൽ പ്രതി ചേർക്കൂ.. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പ്ലസ് ടു വിദ്യാർഥിനി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചു. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് അഞ്ചുമാസം ഗർഭിണി എന്ന് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam