
പാലക്കാട്:കൂറ്റനാട്ടെ സ്വകാര്യ ബസിൻ്റെ മരണയോട്ടത്തില്‍ ഡ്രൈവർക്ക് താത്ക്കാലിക വിലക്ക്. മോട്ടോർ വാഹന വകുപ്പിൻ്റെ പ്രത്യേക പരിശീലനം പൂർത്തിയാക്കും വരെ ദീർഘദൂര ബസുകൾ ഓടിക്കരുത്. അമിത വേഗത ആവർത്തിച്ചാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. മരണയോട്ടം നടത്തിയ ബസ് തടഞ്ഞ് യുവതി പ്രതിഷേധിച്ചെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി .
സെപ്തംബർ നാലിന് കൂറ്റനാട് സ്വകാര്യ ബസിൻ്റെ മരണയോട്ടത്തിനെതിരെ വാഹനം പിന്തുടർന്ന് തടഞ്ഞു നിർത്തി സാന്ദ്ര എന്ന യുവതി പ്രതിഷേധിച്ചിരുന്നു. ബസ് അമിത വേഗത്തിൽ മറികടക്കുന്നതിടെ സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.തുടർന്ന് ഇതെക്കുറിച്ച് അന്വേഷിച്ചപട്ടാമ്പി ജോയിൻ്റ് ആര്‍ ടി ഒ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ആര്‍ ടിഓ യുടെ നടപടി. രാജപ്രഭ ബസിൻ്റ ഡ്രൈവറായ മങ്കര സ്വദേശി ശ്രീകാന്ത് മോട്ടോർ വാഹന വകുപ്പിൻ്റെ ഏകദിന പരിശീലന ക്ലാസിൽ പ കെടുക്കണം. ഡ്രൈവറുടെ മനോഭാവം മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് പരിശീലനം നൽകുക. ഇതിൻ്റെ സർട്ടിഫിക്കറ്റ് ആര്‍ ടിഓക്ക് മുന്നിൽ ഹാജരാക്കണം. അതു വരെ ദീർഘദൂര ബസുകൾ ഓടിക്കാൻ അനുവാദമില്ല .
അമിത വേഗത്തിൽ സഞ്ചരിച്ച ബസിൻ്റെ കണ്ടക്ടർക്കും ഡ്രൈവർക്കും ആർടിഒ താക്കീത് നൽകി.അമിത വേഗത ആവർത്തിച്ചാൽ ഇരുവരുടെയും ലൈസൻസ് റദ്ദാക്കും. ഇതു കൂടാതെ പാലക്കാട് - മലപ്പുറം റൂട്ടിൽ ബസുകളുടെ അമിത വേഗത തടയാൻ മോട്ടോർ വാഹന വകുപ്പിൻ്റെ സ്പെഷ്യൽ ഡ്രൈവ് തുടരുകയാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam