കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ പരിഗണിക്കുമെന്ന് സൂചന. ഉദുമയിൽ പ്രദീപ് കുമാറിന്‍റെ പേരാണ് ഉയരുന്നത്. അതേസമയം, എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ദില്ലി: കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ പരിഗണിക്കുന്നുവെന്ന് സൂചന. ഉദുമയിൽ പ്രദീപ് കുമാറിന്‍റെ പേരാണ് ഉയരുന്നത്. കാസർകോട് ജില്ലയെ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പേരുകൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ഇരുമണ്ഡലങ്ങളിലും കലഹം തീർന്നില്ലെന്നതിന്റെ തെളിവ് കൂടിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ വൈകൽ. അതേസമയം, എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ഇന്നത്തോടെ ഏതാണ്ട് മുഴുവൻ സീറ്റുകളിലും ആളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ആകെയുള്ള 140 സീറ്റുകളിൽ 92 എണ്ണത്തിൽ കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ മത്സരിക്കുകയും 3 സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി നാല് സീറ്റുകളിലും ജനവിധി തേടും. ഒരു സീറ്റിൽ ആർഎസ്പി സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. കോൺഗ്രസിന്റെ 40 സീറ്റിലും ഇന്നുതന്നെ പ്രഖ്യാപനമെന്നും വിഡി സതീശൻ പറഞ്ഞു.