
പാലക്കാട്: വിമത സ്ഥാനാർഥിക്കെതിരെ വധഭീഷണി മുഴുക്കിയ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീറിനെതിരെ കേസെടുത്തു. അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ വിമത സ്ഥാനാർഥി രാമകൃഷ്ണനെയാണ് ജംഷീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് രാമകൃഷ്ണൻ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് രാമകൃഷ്ണനെ ജംഷീർ ഭീഷണിപ്പെടുത്തിയത്.
നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്ന് ജംഷീര്‍ പറയുന്നുണ്ട്. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളുവെന്നും പത്രിക പിൻവലിക്കില്ലെന്നും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണൻ ചോദിച്ചു. അപ്പോഴാണ് തട്ടിക്കളയേണ്ടിവരുമെന്ന് ജംഷീര്‍ മറുപടി പറഞ്ഞത്. അതേസമയം, പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി ആർ രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ആരോപണം ജംഷീര്‍ നിഷേധിച്ചില്ല. 42 വര്‍ഷമായി പാര്‍ട്ടി അംഗമായ രാമകൃഷ്ണൻ അട്ടപ്പാടിയിലെ പാര്‍ട്ടിയിലെ കൊള്ളരുതായ്മ ചൂണ്ടികാണിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. രാമകൃഷ്ണൻ ഇപ്പോഴും പാര്‍ട്ടി അംഗമാണ്. ഇരുവരും സുഹൃത്തുക്കളാണെന്നും നല്ല ബന്ധമാണെന്നും ആ തരത്തിൽ തമാശയായി സംസാരിച്ചതെന്നുമാണ് സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരൻ വിഷയത്തിൽ പ്രതികരിച്ചത്.