
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യം തെളിയിക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച രേഖകൾ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കര്‍, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായിവിവിധി ഘട്ടങ്ങളില്‍ അമേരിക്കന് കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ച് കെഎസ്ഐെന്‍സി അറിയിച്ചിട്ടുണ്ട്.
ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ദിനേശ് ഭാസ്ക്കര്‍ക്ക് ഇക്കാര്യം അറിയിച്ച് സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ദിനേശ് ഭാസ്ക്കര്‍ മറുപടി നല്‍കുന്നു. ധാരണപത്രത്തിന്റെ ഫയലില്‍ കെഎസ്‌ഐന്‍എസി എംഡി പ്രശാന്തിന്റെ കുറിപ്പിൽ ദിനേശ് ഭാസ്ക്കറുമായി ചര്‍ച്ച ചെയ്തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി രണ്ടിന് അയച്ച് ഈ സന്ദേശത്തിൽ, ഉച്ചക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 1200 കോടിരൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ കിട്ടിയെന്നും ഇതിലുണ്ട്. അന്നേ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടിറി ടികെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ധാരണാപത്രത്തെക്കുറിച്ച് പിആര്‍ഡി ഇറക്കിയ വാര്‍ത്താക്കുറിപ്പും വിവാദമായിരുന്നു. സര്‍ക്കാർ നയത്തിന് വിരുദ്ധമായ ഒരു ധാരണാപത്രത്തെക്കുറിച്ച് പിആർഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാര്‍ത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഫയലില് എംഡി പ്രശാന്ത് നായര്‍ എഴുതിയ കുറിപ്പിൽ പറയുന്നത്, സംസ്ഥാന സര്‍ക്കാരിന്‍റെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കണം എന്നാണ്. പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചുവെന്നാണ് കുറിപ്പിലുള്ളത്. ചുരുക്കത്തില്‍, സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ധാരണാപത്രം ഒപ്പിട്ടതെന്ന വാദം തെറ്റെന്ന് തെളിയിക്കുകയാണ് ഈ രേഖകള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam