
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ ദീപ രാഹുൽ ഈശ്വർ. രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പുതിയ ഒരു വകുപ്പ് കൂടി ചുമത്തിയെന്നും ദീപ രാഹുൽ ഈശ്വർ പറഞ്ഞു. മറ്റൊരു സാമൂഹ്യ മാധ്യമ പോസ്റ്റിനെ ഉദ്ധരിച്ച് പറഞ്ഞതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ദീപ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതിയാണ്. എഐ ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. രാഹുലിനെ കണ്ടിരുന്നു. ഇന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ടെന്ന് ഞങ്ങളാണ് ആവശ്യപ്പെട്ടത്. നാളെ രാവിലെ 11മണിക്ക് കോടതിയിൽ ഹാജരാക്കുമെന്നും ദീപ പറഞ്ഞു. അതിനിടെ, പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ രാഹുൽ ഈശ്വർ പുറത്തുവിട്ടു. ഫേസ്ബുക്കിലാണ് രാഹുൽ വീഡിയോ പങ്കുവെച്ചത്. ഇന്ന് വൈകുന്നേരമാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിഗോധനക്കിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
അതേസമയം, കേസിൽ നാലു പേരെ പ്രതിചേർത്തു. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയാണ് സൈബർ ആക്രമണ കേസിൽ പ്രതിചേർത്തത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതികാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam