
തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് സർവ്വീസില്ല. കേരളം ആവശ്യപ്പെട്ടാൽ വിമാനം അനുവദിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ 43 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. കേരളത്തിലേക്കാകട്ടെ 20 രാജ്യങ്ങളിൽ നിന്നായി എഴുപത്തിയാറ് സർവ്വീസുകൾ മാത്രമാണുള്ളത്. ലോകത്ത് ഏറ്റവും അധികം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത യുഎസിൽ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് വിമാനമില്ലാതായതോടെ പ്രതിസന്ധിയിലായത് വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരത്തിലേറെ മലയാളികളാണ്. യുഎസിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കായി നാൽപ്പത്തിയഞ്ച് സർവ്വീസുകൾ ഉണ്ടെന്നിരിക്കെയാണ് ഈ അവഗണനയെന്നാണ് ആരോപണം.
മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സർവ്വീസുകളെ ആശ്രയിക്കുമ്പോൾ അവിടുത്തെ ക്വാറന്റീൻ നിബന്ധനകൾ പാലിക്കണം. പിന്നാലെ കേരളത്തിലെത്തിയാൽ വീണ്ടും നിരീക്ഷണത്തിൽ ഇരിക്കണം. ഇതേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാളികൾ പലരും സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam