'ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത് ജനാധിപത്യ വിരുദ്ധം', വി മുരളീധരനെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ

By Web TeamFirst Published May 15, 2021, 8:54 PM IST
Highlights

സ്നേഹമോ വിദ്വേഷമോ കൂടാതെ ചുമതലകള്‍  നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനെ  വിവേചനപരമായി വിലക്കിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഇതിനെതിരെ പ്രസ് ക്ലബ് ശക്തമായ വിമർശനമുന്നയിക്കുന്നു.

ദില്ലി: ഔദ്യോഗിക വാർത്താസമ്മേളനങ്ങളിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ. ജനാധിപത്യവിരുദ്ധമായ നടപടിയാണ് വി മുരളീധരന്‍റേതെന്ന് പ്രസ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വി മുരളീധരൻ അടിയന്തരമായി തീരുമാനം പിൻവലിക്കണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു. 

സ്നേഹമോ വിദ്വേഷമോ കൂടാതെ ചുമതലകള്‍  നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനെ  വിവേചനപരമായി വിലക്കിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഇതിനെതിരെ പ്രസ് ക്ലബ് ശക്തമായ വിമർശനമുന്നയിക്കുന്നു.

ബിജെപി കേരളഘടകം  നിസ്സഹകരണം പ്രഖ്യാപിച്ചെന്ന കാരണം പറഞ്ഞാണ് ബുധനാഴ്ച നടത്തിയ ഔദ്യോഗിക വാര്‍ത്ത സമ്മേളനത്തില്‍ നിന്ന്  ഏഷ്യാനെറ്റ് ന്യൂസിനെ വി മുരളീധരന്‍ തടഞ്ഞത്. കൊവിഡ് സാഹചര്യത്തെക്കുറിച്ച് മന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചിരുന്നു. ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിനൊപ്പം   കേരളത്തിലെ മാധ്യമങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നു് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ ഒഴിവാക്കുകയും ചെയ്തു.  
കേന്ദ്രസഹമന്ത്രിയാണെങ്കിലും താന്‍ സംസ്ഥാനത്തെ ബിജെപി നേതാവാണെന്നായിരുന്നു വിലക്കിനുള്ള മന്ത്രിയുടെ ന്യായീകരണം.  കൊവിഡ് വ്യാപനസാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍   ജനങ്ങളിലെത്തിക്കുന്നത് തടസ്സപ്പെടുത്തുന്നത് കൂടിയാണ് മന്ത്രിയുടെ നടപടിയെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. 

കേന്ദ്രമന്ത്രി വിളിക്കുന്ന വാർത്താസമ്മേളനം ഔദ്യോഗികപരിപാടിയാണെന്നും അതിൽ നിന്ന് ഒരു  മാധ്യമത്തെ വിലക്കുന്നത്  സത്യപ്രതിജ്ഞാ ലംഘനമാണെന്നും കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാര്‍ എം.പിയും, സെക്രട്ടറി ബേബി മാത്യു സോമതീരവും പ്രസ്താവനയിൽ പറഞ്ഞു. മുരളീധരന് കത്തയച്ച കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു.  മുരളീധരന്‍റെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസും പ്രതികരിച്ചു.

click me!