
കൊച്ചി: ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഡോക്ടർ റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. ക്രൂരമായ രീതിയിൽ നിതിൻ രാജിനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ടെന്നും അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നിതിൻ രാജിന്റെ ആത്മഹത്യക്ക് അധ്യാപകന്റെ മോശം വാക്കുകൾ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഡോ. റാമിൻ്റെ മുൻകൂർ ജാമ്യം തള്ളിയ വിധിപ്രസ്താവത്തിലാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം, കേസിൽ മാധ്യമങ്ങളേയും കോടതി പ്രശംസിച്ചു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂൺ ആണെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ എതിർക്കാൻ മാധ്യമങ്ങൾ എപ്പോഴും ശ്രമിക്കുന്നുവെന്നും കോടതി പ്രശംസിച്ചു. ഒരു ജഡ്ജിയും മാധ്യമങ്ങളാൽ സ്വാധീനിക്കപ്പെടാറില്ല. മാധ്യമങ്ങളുടെ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്നത് പൊതുജനതാൽപര്യത്തിനെതിരാണെന്നും കോടതി പറഞ്ഞു. മാധ്യമവേട്ടയുടെ ഇരയാണ് താനെന്ന് റാം കോടതിയിൽ പറഞ്ഞിരുന്നു.
മെഡിക്കൽ കോളേജിലെ ചില അധ്യാപകർ വിദ്യാർത്ഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുകയാണ്. ഇന്റേണൽ മാർക്ക് മനഃപൂർവം നൽകാത്ത സാഹചര്യമുണ്ട്. ഇത്തരം പീഡനങ്ങൾ നേരിടുന്ന കുട്ടികൾ പലർക്കും തുറന്ന് പറയാൻ അവസരമില്ല. ഭയം നേരിടുകയാണ്. പഠനം ഉപേക്ഷിക്കുന്നത് സാധാരണ സംഭവമായി മാറുന്നുണ്ട്. ചിലർ ആത്മഹത്യ ചെയ്യുകയാണെന്നും കുട്ടികളുടെ പരാതി പരിഹരിക്കാൻ ഒരു ഫോറം വേണമെന്നും ഹൈക്കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam