
പത്തനംതിട്ട: വനം വകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. ഗവി സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വനംവകുപ്പ് അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. വണ്ടിപ്പെരിയാർ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ഗവി ഫോറസ്റ്റ് സ്റ്റേഷൻ വനത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ്വര്‍ക്ക് ലഭിക്കില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന മനോജ് താൽക്കാലിക വാച്ചറായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പാരാതിയിൽ പറയുന്നത്. യുവതി ഒച്ചവച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. അടുക്കളയിൽ പാകം ചെയ്തുകൊണ്ട് നിൽക്കുകയായിരുന്നു യുവതി. മനോജ് സാധനങ്ങൾ എടുത്ത് തരാമെന്ന വ്യാജേന സ്റ്റോര്‍ റൂമിലേക്ക് യുവതിയെ വിളിച്ചു. ഇവിടെയെത്തിയ യുവതിയെ ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആളുകൾ ഓടിയെത്തിയ ശേഷവും ഇയാൾ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചതായും സഹ ജീവനക്കാര്‍ ബലമായി പിടിച്ചുമാറ്റുകായിരുന്നു എന്നുമാണ് വിവരം.
പിന്നാലെ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ക്ക് ഇവര്‍ പരാതി നൽകി. റേഞ്ച് ഓഫീസര്‍ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി അന്വേഷണം നടത്തി സംഭവം നടന്നതായി തെളിഞ്ഞു. തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നൽകിയത്. അന്വേഷണം ആരംഭിച്ച വണ്ടിപ്പെരിയാര്‍ പൊലീസ് ഇയാളോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
പേരകുട്ടികളെ പീഡിപ്പിച്ചെന്ന് കേസ്: ഉത്തരാഖണ്ഡ് മുന്‍മന്ത്രി ആത്മഹത്യ ചെയ്തു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രീയ നേതാവും മുന്‍മന്ത്രിയുമായ രാജേന്ദ്ര ബഹുഗുണ ( Rajendra Bahuguna) വാട്ടർ ടാങ്കിന് മുകളില്‍ കയറി സ്വയം വെടിവച്ചു മരിച്ചു (Suicide). പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് മരുമകൾ കേസ് കൊടുത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്‍റെ ആത്മഹത്യ.
59 കാരനായ രാജേന്ദ്ര ബഹുഗുണ, 112 എന്ന എമർജൻസി നമ്പറിൽ പോലീസിനെ വിളിച്ച് തന്റെ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പൊലീസിനെ അറിയിച്ചു. ഈ വിവരത്തെ തുടര്‍ന്ന് പോലീസുകാർ എത്തിയപ്പോഴാണ്, അവിടെ കൂടിയ അയൽവാസികളെയും മറ്റും സാക്ഷിയാക്കി അവരുടെ മുന്നില്‍ വച്ച് മുന്‍മന്ത്രി ആത്മഹത്യ ചെയ്തു.
മരുമകളുടെ ആരോപണത്തിൽ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് ഓഫീസര്‍ പങ്കജ് ഭട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് അയല്‍വാസികളും കൂടിയപ്പോള്‍, സ്വയം വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി മിസ്റ്റർ ബഹുഗുണ ടാങ്കിന് മുകളിൽ നിൽക്കുന്നതാണ് കണ്ടത്.
പോലീസ് ഉച്ചഭാഷിണി ഉപയോഗിച്ച് ബഹുഗുണയയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും. സ്വന്തം ബന്ധുക്കളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികള്‍ തന്നെ കള്ളക്കേസില്‍ പെടുത്തുന്നു എന്നാണ് ബഹുഗുണ കയ്യില്‍ തോക്കുമായി വിളിച്ചു പറഞ്ഞത്. എന്നാല്‍ കേസില്‍ അടക്കം പരിഹാരം കാണാം എന്ന പൊലീസ് ഉറപ്പില്‍ ഒരു ഘട്ടത്തിൽ, ബഹുഗുണ താഴെ ഇറങ്ങാൻ തയ്യാറാകുകയാണെന്ന് തോന്നി. എന്നാൽ പെട്ടെന്ന് നെഞ്ചിൽ സ്വയം വെടിയുതിർത്ത്, ഇദ്ദേഹം ടാങ്കിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
മരുമകളുടെ പരാതിയിൽ ബഹുഗുണയ്‌ക്കെതിരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണത്തിന് പോക്‌സോ പ്രകാരം കേസെടുത്തിരിക്കുന്നത്.രാജേന്ദ്ര ബഹുഗുണ ആത്മഹത്യയില്‍ മകൻ അജയ് ബഹുഗുണയുടെ പരാതിയിൽ മരുമകൾ, അവളുടെ അച്ഛൻ, അയൽവാസി എന്നിവർക്കെതിരെ ആത്മഹത്യയ്ക്ക് പ്രേരണ കുറ്റത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.