
തൃശ്ശൂർ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു. 75 ാം വയസിൽ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928 ൽ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂർ മനയിലാണ് ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്. സംസ്കാരം നാളെ നടക്കും.
നമ്പൂതിരി സ്ത്രീകളുടെ ദുരിത ജീവിതങ്ങൾ പുറത്തെത്തിച്ചതായിരുന്നു ദേവകി നിലയങ്ങോടിന്റെ ജനനം. പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും 12ാമത്തെ പുത്രിയായിട്ടായിരുന്നു ജനനം. ദേവകിയുടെ ജനന സമയത്ത് അച്ഛന് പ്രായം 68 വയസായിരുന്നു. മണ്ണിലെഴുതിയാണ് ദേവകി അക്ഷരങ്ങൾ പഠിച്ചത്. പുസ്തകങ്ങൾ വായിക്കാനും എഴുതാനും കഴിയാതിരുന്ന കാലത്ത് നിന്ന് മനസിൽ ഓർത്തുവെച്ച അക്ഷരങ്ങളായിരുന്നു 75ാം വയസിലെ ദേവകി അന്തർജനത്തിന്റെ പുസ്തകത്തിൽ സ്ത്രീ ജീവിതങ്ങളുടെ ദുരിതം വിവരിച്ചത്.
പതിനാറാം വയസിൽ വിവാഹിതയായി. പിന്നീട് വായനയിലേക്ക് ചേക്കേറി. യോഗക്ഷേമ സഭയിൽ സജീവ സാന്നിധ്യമായിരുന്നു. 1948 ൽ നമ്പൂതിരി കൂട്ടായ്മയിൽ പിറന്ന തൊഴിലിടത്തിലേക്ക് എന്ന നാടകത്തിൽ മുഖ്യപങ്ക് വഹിച്ചു. അന്തർജന സമാജം രൂപീകരിച്ച് കേരളത്തിലങ്ങോളമിങ്ങോളം നമ്പൂതിരി കുടുംബങ്ങളിൽ പ്രചാരണത്തിനായി പുറപ്പെട്ടിരുന്നു. മകൾ ചന്ദ്രികയ്ക്കൊപ്പമാണ് അവസാനകാലത്ത് കഴിഞ്ഞത്. കാലപ്പകർച്ചകൾ, യാത്ര കാട്ടിലും നാട്ടിലും തുടങ്ങി വേറെയും കൃതികൾ രചിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam