
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ തന്നെ നിയമം കൊണ്ടുവരണമെന്നും വിശ്വാസികളെ തെരുവിലിറക്കരുതെന്നും കടകംപള്ളി പറഞ്ഞു.
ആചാര സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ആ സ്ഥിതിക്ക് നിയമം കൊണ്ടുവരേണ്ടത് കേന്ദ്രസർക്കാർ തന്നെയാണെന്നും കടകംപള്ളി പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റി എന്ന് പറയാൻ വേണ്ടി മാത്രമായിരിക്കാം എന്‍കെ പ്രേമചന്ദ്രൻ ലോക് സഭയിൽ ബില്ല് അവതരിപ്പിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
'ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍' എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ ലോക്സഭയിൽ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് പ്രധാനമാണ്.
''കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ജനങ്ങൾ ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരു കാര്യത്തിൽ ഒരു നടപടിയുമുണ്ടാകാത്തതിനാലാണ് ഈ ബില്ല് കൊണ്ടുവന്നത്. കേരളത്തിൽ അക്രമം അഴിച്ചു വിട്ടുകൊണ്ടുള്ള സമരം നടത്തുകയും നിയമനിർമാണം നടത്തുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുകയും ചെയ്ത ബിജെപി പിന്നീട് അതിൽ ഒരു നടപടിയൊന്നുമെടുത്തിട്ടില്ല'', ബിജെപിക്ക് നയം വ്യക്തമാക്കേണ്ട സമയമാണിതെന്നും, നിലപാടെടുത്തേ മതിയാകൂ എന്നും പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam