Sabarimala: ചിരഞ്ജീവിക്കൊപ്പം വന്നത് യുവതിയല്ല: വിവാദങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡൻ്റ്

By Web TeamFirst Published Feb 16, 2022, 5:18 PM IST
Highlights

കഴിഞ്ഞ ദിവസം മുതലാണ് ചിരഞ്ജീവിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾ ആരംഭിച്ചത്. 

തിരുവനന്തപുരം: തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫീനിക്സിൻ്റെ  ഉടമയുടെ പത്നിയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആർ. അനന്തഗോപൻ വ്യക്തമാക്കി. ചിരഞ്ജീവിയുടെ സന്ദർനവുമായി ബന്ധപ്പെട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വരുന്നത് തീർത്തും തെറ്റായ വാർത്തകളും പ്രചാരണവുമാണെന്നും അദ്ദേഹം പറഞ്ഞു. 

ഫെബ്രുവരി 13-നാണ് നടൻ ചിരഞ്ജീവിയും സംഘവും ശബരിമലയിൽ എത്തിയത്. ചിരഞ്ജീവിക്കൊപ്പം അദ്ദേഹത്തിൻ്റെ പത്നിയും ഫോണിക്സ് ഗ്രൂപ്പ് മേധാവിമാരായ ചുകപ്പള്ളി സുരേഷും ചുകപ്പള്ളി ഗോപിയും ഇവരുടെ ഭാര്യമാരുമുണ്ടായിരുന്നു. എല്ലാ ഭക്തരേയുമെന്ന പോലെ ഇവരേയും തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷമാണ് ശബരിമലയിലേക്ക് കടത്തി വിട്ടത്. ചുകപ്പള്ളി ഗോപിയുടെ ഭാര്യ മധുമതി ചുക്കാപ്പള്ളിയുടെ ആധാർ കാർഡിൽ അവരുടെ ജനനവർഷമായി രേഖപ്പെടുത്തിയത് 1966 ആണ്. 

ആചാരപ്രകാരം അവർക്ക് ശബരിമലയിൽ പ്രവേശിക്കാൻ യാതൊരു തടസ്സവുമില്ല. വസ്തുതതകൾ ഇതാണ് എന്നിരിക്കെ അനാവശ്യ വിവാദങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് അനന്തഗോപൻ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ആക്ഷേപം ഉന്നയിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം മുതലാണ് ചിരഞ്ജീവിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾ ആരംഭിച്ചത്. ചുകപ്പള്ളി ഗോപിയുടെ ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ശബരിമലയിൽ വീണ്ടും യുവതികൾ പ്രവേശിച്ചുവെന്ന തരത്തിലായിരുന്നു പ്രചാരണം. വളരെ വേഗത്തിൽ തന്നെ ഈ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു. ഇതോടെയാണ് വാർത്തയിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് തന്നെ രംഗത്ത് എത്തിയത്. വിവാദങ്ങളിൽ മറുപടിയുമായി ചുകപ്പള്ളി ഗോപിയുടെ മകനും രംഗത്ത് എത്തിയിരുന്നു. തൻ്റെ മാതാവിന് 66 വയസ്സുണ്ടെന്നും ഇതിനുമുൻപും അവർ ശബരിമലയിൽ വന്നിട്ടുണ്ടെന്നും ചുകപ്പള്ളി ഗോപിയുടെ മകൻ ഫേസ്ബുക്കിൽ ഒരു കമൻ്റിന് മറുപടിയായി പറഞ്ഞിരുന്നു,

click me!