തിരുവനന്തപുരം: സർക്കാരിനെ അറിയിക്കാതെ ശമ്പളവും (Salary) ആനുകൂല്യങ്ങളും വർധിപ്പിച്ച കെഎസ്ഇബിക്ക്
(KSEB) ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ വിമർശനം. ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നത് സർക്കാർ അനുമതിയോടെ വേണമെന്ന ഉത്തരവുണ്ടായിട്ടും അതു പാലിക്കാതെ വർധന വരുത്തിയ നടപടി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ കത്ത് നൽകി. ശമ്പള വർധനയിലൂടെ കെഎസ്ഇബിയുടെ നഷ്ടം വർധിക്കുമെന്നും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ കത്തിൽ
കുറ്റപ്പെടുത്തുന്നു.
കെഎസ് ഇബിയിലെ അഴിമതി ആരോപണം വിവാദങ്ങൾക്കിടെയാണ് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ വിമർശനം. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍, വൈദ്യുത ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്ന ചെയര്‍മാൻ ബി അശോകിന്റെ (B Ashok)ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി.
ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തുവെന്നും ചെയർമാൻ കുറ്റപ്പെടുത്തുന്നു. വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പൊലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ കുറ്റപ്പെടുത്തി.
KSEB : കെഎസ്ഇബി ചെയർമാന്റെ വിമർശനം: മന്ത്രി കൃഷ്ണൻകുട്ടി പറയിപ്പിച്ചതാണോയെന്ന് എംഎം മണി
കെഎസ്ഇബിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ചെയര്‍മാന്‍റെ വെളിപ്പെടുത്തൽ പ്രതിപക്ഷം സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ്. ചെയർമാൻ ഉന്നയിച്ച അഴിമതിയിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ ഭൂമി അനുമതിയില്ലാതെ പാട്ടത്തിന് നൽകിയതിലും കരാറുകർക്ക് വിവരങ്ങൾ എഞ്ചിനീയർമാർ ചോർത്തി എന്നുള്ളതുമായ ചെയർമാന്‍റെ ഗുരുതര തുറന്ന് പറച്ചിലുകളാണ് പ്രതിപക്ഷം ഏറ്റെടുത്തത്. സ്ഥിതി അതീവ ഗുരുതരമാണെന്നും ട്രാന്‍സ്ഗ്രിഡ് അഴമിതിയെ കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ ശിരവക്കുന്നതാണിതെന്നും വിഡി സതീശൻ പറഞ്ഞു.
"മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല'; നിലപാട് വ്യക്തമാക്കി കെഎസ്ഇബി ചെയർമാൻ
ഇതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി എംഎൽഎയും രംഗത്തെത്തി. വി ഡി സതീശന്‍റെ കോൺഗ്രസ് പാര്‍ട്ടി ഭരിക്കുമ്പോളാണ് കെ എസ് ഇ ബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടന്നതെന്നും എംഎം മണി ആരോപിച്ചു. കോൺഗ്രസ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വെച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്‍റെ കൈകള്‍ ശുദ്ധമാണ്. കെഎസ് ഇബി വിഷയത്തിൽ വേണമെങ്കില്‍ അന്വേഷണം നടത്തിക്കോട്ടേയെന്നും എം എം മണി കൂട്ടിച്ചേർത്തു.