
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുക്കുന്നു. ഡിജിപി ഷെയ്ക്ക് ദർബേഷ് സാഹിബാണ് അജിത് കുമാറിൻ്റെ മൊഴിയെടുക്കുന്നത്. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുപ്പ്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തും. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എംആർ അജിത്തിൻ്റെ മൊഴിയെടുക്കുന്നത്.
എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ സർക്കാരിനെപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിലായിരുന്നു. പി വി അന്‍വറിന്‍റെ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയര്‍ന്നിരുന്നു. കേസ് അട്ടിമറിക്കൽ, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ അജിത് കുമാറിനെതിരെ ഉയർന്നത് 14 ആരോപണങ്ങളാണ്. തൊട്ടുപിന്നാലെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപി മുമ്പാകെ എത്തി. കവടിയാറിൽ ഭൂമി വാങ്ങി,ആഢംബർ വീട് നിര്‍മിക്കുന്നു, ബന്ധുക്കൾക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.
ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് 20 ദിവസം കഴിഞ്ഞാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് എഡിജിപി മുഖ്യമന്ത്രിയോട് സമ്മതിച്ചിട്ടും ഒരന്വേഷണവും ഇതുവരെ ഉണ്ടായില്ല. എഡിജിപിയെ മാറ്റണമെന്ന് പ്രതിപക്ഷം മാത്രമല്ല എൽഡിഎഫ് യോഗത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തൃശൂരിലെ ആർഎസ്എസ് ക്യാമ്പിൽ വെച്ചാണ് ആർഎസ്എസിൻ്റെ നമ്പർ ടു നേതാവായ ദത്താത്രേയ ഹൊസബാളെ എഡിജിപി കണ്ടത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തായ ആർഎസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച.
തൃശൂരിലെ കൂടിക്കാഴ്ച കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിലായിരുന്നു കോവളത്ത് മറ്റൊരു ആർഎസ്എസ് നേതാവായ റാം മാധവുമായുള്ള കൂടിക്കാഴ്ച. അതിൽ ചില ബിസിനസ് പ്രമുഖരുമുണ്ടായിരുന്നു. എന്ത് സ്വകാര്യകാര്യത്തിനാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. ആരൊക്കെ ഒപ്പമുണ്ടായിരുന്നു. എന്ത് കൊണ്ട് അന്വേഷണം ഇത്ര വൈകി. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതിരിക്കെയാണ് ഡിജിപിയുടെ അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam