പാലക്കാട് ജില്ലയിലെ സിപിഎം വിമതർ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഎം വിമതർ നീക്കം നടത്തുന്നത്.
പാലക്കാട്: പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി പാലക്കാട് ജില്ലയിലെ സിപിഎം വിമതർ. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് വിമതരുടെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഎം വിമതർ നീക്കം നടത്തുന്നത്. വിമതരുടെ പാർട്ടിയിൽ പി കെ ശശിയെയും ഉൾപ്പെടുത്താനും ശ്രമം. വലിയ നേതാക്കൾ പാർട്ടി വിട്ട് പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിൻ്റെ പ്രതികരണം.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഎം വിമതരുടെ നീക്കം. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന വിമതരുടെ പാലക്കാടൻ കൂട്ടായ്മയാണ് ലക്ഷ്യം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരുടേതാണ് സംയുക്ത നീക്കം. മണ്ണാർക്കാട്ടെ സിപിഎം നേതാവ് പി കെ ശശിയെ ഒപ്പം നിർത്താൻ ചർച്ച തുടങ്ങിയിട്ടുണ്ട്. എന്നാൽ ശശി ഇതുവരെ മനസു തുറന്നിട്ടില്ല. കഴിഞ്ഞ തദേശതെരഞെടുപ്പിൽ കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചത് പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. സമാനമായ രീതിയിൽ യുഡിഎഫിൻ്റെ പിന്തുണയോടെയാണ് നീക്കമെന്നാണ് സൂചന. പാലക്കാട് ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചുചേർക്കാൻ തീരുമാനമായി. വിമതർ ഒന്നിച്ചാൽ ഒറ്റപ്പാലം, മണ്ണാർക്കാട്, നെൻമാറ, തരൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് വിലയിരുതൽ. വിമത നീക്കത്തെ കുറിച്ച് അറിയില്ലെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ പ്രതികരണം.
വിമത നീക്കം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം നിരീക്ഷിക്കുന്നത്. വിമതരെ കാര്യമായി എടുക്കുന്നില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും വരുന്ന തെരഞെടുപ്പിൽ എത്ര മാത്രം പ്രതിസന്ധി ഉണ്ടാക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.

