
തിരുവനന്തപുരം: മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ വയനാട് ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. കൂടുതൽ ചുമതലയോടെയാണ് പുതിയ നിയമനം. നോർത്ത് സോണിലെ അന്വേഷണ ചുമതലയാണ് ധനേഷിന് നൽകിയത്. വനം മന്ത്രി ഇടപെട്ടാണ് ധനേഷിനെ തിരികെ നിയമിച്ചത്. മരം മുറിയിൽ ഉദ്യോഗസ്ഥ പങ്ക് കണ്ടെത്തിയ ധനേഷിനെ മാറ്റിയത് വലിയ വിവാദം ആയിരുന്നു.
മരം മുറിച്ച് കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ആയിരുന്ന പി.ധനേഷ്കുമാറായിരുന്നു. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ് ഒമാരിൽ ഒരാൾ ധനേഷ്കുമാറായിരുന്നു. അന്വേഷണത്തിൻറെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. എന്നാൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലേക്ക് മടങ്ങാൻ വനംവകുപ്പ് ധനേഷിന് നിർദ്ദേശം നൽകുകയായിരുന്നു.
മുട്ടിൽ വനംകൊള്ള: 'ഉപ്പ് തിന്നവൻ വെള്ളം കുടിക്കും'; ഉന്നത തല അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി
മുട്ടിൽ മരം കേസിലെ പ്രതി റോജി അഗസ്റ്റിൻ ചില മാധ്യമങ്ങളിലൂടെ ധനേഷിന് കോഴ നൽകിയെന്ന് ആരോപിച്ചിരുന്നു. പ്രതിയുടെ ആരോപണത്തിന് പിന്നാലെ ഉദ്യോഗസ്ഥനെ മാറ്റിയത്. താനറിയാതെയാണ് ഉദ്യോഗസ്ഥന്റെ മാറ്റമെന്നായിരുന്നു വിഷയത്തിൽ വനംമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് മന്ത്രി തന്നെ ഇടപെട്ട് ഉദ്യോഗസ്ഥനെ കൂടുതൽ ചുമതല നൽകി തിരികെയെത്തിച്ചത്.
മുട്ടിൽ മരം മുറിയിൽ ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പികളിലെ പ്രത്യേക ടീമിനെ ഉൾപ്പെടുത്തിയുള്ള ഉന്നതതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മരംമുറിയിലെ വീഴ്ചകളും ഉന്നതതലബന്ധങ്ങളും കൂടുതൽ പുറത്ത് വരുന്നതിനിടെയാണ് സർക്കാർ അന്വേഷണം വിപുലമാക്കിയത്. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam