
കൊച്ചി: വല്ലാര്‍പ്പാടം പദ്ധതിക്ക് ഭൂമി വിട്ടുനല്‍കിയ ശേഷം ബാക്കി വന്ന തുണ്ടു ഭൂമിയില്‍ വീട് വെച്ച കുടുംബത്തിന് ജപ്തി നോട്ടീസ് നല്‍കി സര്‍ക്കാരിന്‍റെ വഞ്ചന. വീട്ടുടമ മരിച്ചിട്ടും ഇപ്പോഴും ജപ്തി നടപടികൾ തുടരുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് വെയ്ക്കാന്‍ നിര്‍മാണച്ചട്ടങ്ങളില്‍ ഇളവ് നല്‍കുമെന്ന കരാര്‍ വ്യവസ്ഥ ലംഘിച്ച് കൊണ്ട് വീടിന് നമ്പറും നിഷേധിച്ചു. ഏലൂര്‍ സ്വദേശിയായ മഠത്തിപ്പറമ്പില്‍ ജോസഫ് വല്ലാര്‍പ്പാടം പദ്ധതിക്ക് വിട്ടുനല്‍കിയത് 23 സെന്‍റ് ഭൂമി. ബാക്കി വന്ന രണ്ടര സെന്‍റില്‍ ഒരു വീട് പണിതു. തുടര്‍ന്ന് വീടിന് നമ്പറിനായി കടമക്കുടി വില്ലേജ് ഓഫീസിലെത്തിയ ജോസഫിന് ലഭിച്ച മറുപടി ചട്ടലംഘനമുണ്ടെന്നും നമ്പര്‍ തരാന്‍ കഴിയില്ലെന്നുമായിരുന്നു
വീടിന്‍റെ ഇടതുമൂലയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് മൂന്ന് മീറ്റര്‍ ദുരപരിധി ഇല്ലെന്ന കാരണം പറഞ്ഞാണ് വീടിന് നമ്പര്‍ നിഷേധിച്ചത്. വല്ലാര്‍പ്പാടം പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയ ശേഷമുള്ള തുണ്ടു ഭൂമിയിലാണ് വീട് നിര്‍മ്മിച്ചതെന്നകാര്യം പോലും റവന്യൂ ഉദ്യോഗസ്ഥര്‍ അവഗണിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കുടിയൊഴിപ്പച്ചവര്‍ വീട് പണിയുമ്പോള്‍ തീരദേശ പരിപാലന അതോറിറ്റിയുടെയോ തദ്ദേശ സ്ഥാപനങ്ങളുടേയോ ഒരു എതിര്‍പ്പും ഉണ്ടാകാന്‍ പാടില്ല. ഈ ഉത്തരവും കാറ്റില്‍പ്പറത്തി, ജോസഫിന്‍റെ വീടിന് നല്‍കിയത് അനധികൃത നിര്‍മാണത്തിനുള്ള യുഎ പെര്‍മിറ്റ്. കൂടാതെ അടക്കേണ്ട നികുതി മൂന്നിരട്ടി. നീതിക്ക് വേണ്ടിയുള്ള ഓട്ടത്തിനിടെ 2017 സെപ്റ്റംബറില്‍ ജോസഫ് മരിച്ചു. തൊട്ടുപിറകെ ജപ്‍തി നോട്ടീസുമെത്തി. 8000 രൂപയുടെ കരം അടിച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു കടമക്കുടി വില്ലേജ് ഓഫീസറുടെ മുന്നറിയിപ്പ്.
ഈ ജപ്തി നോട്ടീസുമായി ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ജോസഫിന്‍റെ ഭാര്യ 70 കാരിയായ ചിന്നമ്മ. വികസനത്തിന് ഇരയായവരുടെ പുനരധിവാസം മരണാനന്തര ബഹുമതിയായി പോലും ലഭിക്കാത്ത സാഹചര്യമാണ് മൂലമ്പള്ളിയിലേത്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഒരു ആനുകൂല്യവും ലഭിക്കാതെ മരിച്ചത് 27 പേരാണ് . രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. കുടിയൊഴിപ്പിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് വല്ലാര്‍പ്പാടം പദ്ധതിയില്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 12 വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്ക് പോലും ഇത് വരെ ജോലി നല്‍കിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam