
മലപ്പുറം:ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത.സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ചു നേതാക്കൾ രംഗത്തെത്തി.ജയരാജൻ വിഷയത്തിൽ ഇടപെടില്ല എന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.അനീതിക്കെതിരെ മിണ്ടണമെന്ന് കെപിഎ മജീദ് വ്യക്തമാക്കി.പികെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു .ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്തും.
അതേസമയം കേരളത്തിലെ വിവാദം പിബി അജണ്ടയിൽ ഇല്ലെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി.പിബിയിൽ ആരെങ്കിലും ഉന്നയിച്ചാൽ ചർച്ചയെന്നും നേതൃത്വം സൂചന നല്‍കി. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാകും.
സംസ്ഥാന സെക്രട്ടറിയോട് വിവരങ്ങൾ തേടിയ കേന്ദ്ര നേതൃത്വത്തിനും വിഷയത്തിന്‍റെ ഗൗരവം മനസ്സിലായിട്ടുണ്ട്. ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകും. പരാതിയിൽ ഉറച്ചുനിൽക്കുന്ന പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിയ കാര്യങ്ങൾ ഉടൻ രേഖാമൂലം പാർട്ടിക്ക് നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam