
മലപ്പുറം: സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചു. പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ്. കൂടാതെ യാത്രക്കാരുടെയും തീര്‍ത്ഥാടകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്. ഡിജിറ്റല്‍ ലഗേജ് ലോക്കറുകള്‍ സ്ഥിരമായി റെയില്‍വേ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമാകും. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഒ.ടി.പി സ്ഥിരീകരണത്തിലൂടെയാണ് ലോക്കറുകള്‍ പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സംവിധാനവും സി.സി.ടി.വി നിരീക്ഷണത്തിലാണ്. സുരക്ഷ, സുതാര്യത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രമേ സ്വീകരിക്കൂ. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ കൊമേഴ്സ്യല്‍ സ്റ്റേഷന്‍ മാനേജര്‍ എന്‍. സോമ സുന്ദരന്‍, സ്റ്റേഷന്‍ സൂപ്രണ്ട് സി.വി.വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം ഒരുക്കിയത് കോഴിക്കോട്‌റെയില്‍വേ സ്റ്റേഷനിലാണ്. കോഴിക്കോട്, മംഗളൂരു സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍, കാട്പാഡി ജങ്ഷന്‍, തിരുവണ്ണാമലൈ, മെല്‍മരുവത്തൂര്‍, വില്ലുപുരം ജങ്ഷന്‍, നാഗപട്ടണം എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സമാനമായ സൗകര്യങ്ങള്‍ നിലവിലുണ്ട്. കേരളത്തില്‍ ഇത് രണ്ടാമത്തെ ലഗേജ് ലോക്കര്‍ സംവിധാനമാണിതെന്ന് ലോക്കര്‍ ലൈസന്‍സ് ഉടമയും ഫോണ്‍സെല്‍ (ചെന്നൈ) സെയില്‍സ് മാനേജറുമായ ഷണ്‍മുഖ സുന്ദരം ഉദ്ഘാടനം ചെയ്തു പറഞ്ഞു. മീഡിയം, ലാര്‍ജ്, എക്‌സ്ട്രാ-ലാര്‍ജ് എന്നീ വലിപ്പങ്ങളിലായി ലോക്കറുകള്‍ ലഭ്യമാണ്. ആറ് മണിക്കൂറിന് മീഡിയം ലോക്കറിന് 40 രൂപ, ലാര്‍ജിന് 100 രൂപ എക്‌സ്ട്രാ-ലാര്‍ജിന് 140 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam