സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. സ്വർണക്കൊള്ളയിലെ പി എസ് പ്രശാന്തിൻ്റെ അറസ്റ്റ് എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണെന്നും വിഷ്ണുനാഥ്.
തിരുവനന്തപുരം: കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തെ അനുകൂലിച്ചതിൻ്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളക്കേസിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അറസ്റ്റിലും മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ അറസ്റ്റെന്നും സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തിൻ്റെ മുകളിലേക്ക് അന്വേഷണം ആവശ്യമെങ്കിൽ അതും ഉണ്ടാകണമെന്നും മന്ത്രി പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
2025ൽ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികൾ കടത്തിയ കേസിലാണ് പി എസ് പ്രശാന്തിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ ചോദ്യംചെയ്യലിനായി കൊല്ലം പൊലീസ് ക്ലബ്ബിൽ എത്തിച്ചു.


