Dileep Case : 'ഫോണുകള്‍ പരിശോധിച്ചാല്‍ എല്ലാം പുറത്തുവരും'; പ്രതീക്ഷയുണ്ടെന്ന് ബാലചന്ദ്രകുമാര്‍

By Web TeamFirst Published Jan 29, 2022, 1:23 PM IST
Highlights

തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയില്‍ അഫിഡവിറ്റ്  സമര്‍പ്പിച്ചിരുന്നു. അതിന്‍റെ നിജസ്ഥിതി പുറത്തുവരണമെങ്കിലും ഫോണ്‍ പരിശോധിക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കൊച്ചി: ദിലീപിന്‍റെ (Dileep) ഫോണുകള്‍ പരിശോധിച്ചാല്‍ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ (Director Balachandra Kumar). നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണ്ട്. ദിലീപിന്‍റെ സഹോദരി ഭർത്താവ് ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണം. അതിൽ നിരവധി തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തന്‍റെ ആരോപണങ്ങളെക്കാള്‍ അതിസങ്കീര്‍ണ്ണമായ പലവിഷയങ്ങളും ഫോണില്‍ നിന്ന് പുറത്തുവരും. തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയില്‍ അഫിഡവിറ്റ്  സമര്‍പ്പിച്ചിരുന്നു. അതിന്‍റെ നിജസ്ഥിതി പുറത്തുവരണമെങ്കിലും ഫോണ്‍ പരിശോധിക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിന്‍റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15 ഓടെ ഹാജരാക്കാനാണ് ഉത്തരവ്. പ്രോസിക്യൂഷന്‍റെ നിലപാട് അം​ഗീകരിച്ചാണ് ദിലീപിന്‍റെ വാദങ്ങൾ തള്ളി ഹൈക്കോടതി ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചത്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്‍റെ കേസിൽ നിർണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.

സർക്കാരിന്‍റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സർക്കാർ സ്വാധീനം ഉണ്ടാകുമെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. താൻ സ്റ്റേറ്റിന്‍റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ അം​ഗീകൃത ഏജൻസിക്ക് നിങ്ങളുടെ ഫോൺ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോൺ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങൾ വിവിധ കോടതികൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ കഴിയുവെന്നും കോടതി വ്യക്തമാക്കി.

click me!