
ദില്ലി: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ ഹൈക്കമാൻഡ് ചർച്ചകൾ ദില്ലിയിൽ തുടരുന്നു. നിരീക്ഷക സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ചർച്ച നടത്തും. എ കെ ആന്‍റണി, കെ സി വേണുഗോപാൽ എന്നിവരും ചർച്ചയുടെ ഭാഗമായേക്കും. സമവായമായാൽ ഉച്ചയ്ക്ക് മുൻപ് പ്രഖ്യാപനം ഉണ്ടായേക്കും. യുവ എംഎൽഎ മാരുടേതടക്കം ഭൂരിപക്ഷ പിന്തുണ വി ഡി സതീശനെന്ന സൂചനകൾക്കിടെ പിന്തുണ കൂടുതൽ തനിക്കാണെന്ന അവകാശവാദം രമേശ് ചെന്നിത്തല ഉന്നയിക്കുന്നുണ്ട്. ചെന്നിത്തലയ്ക്കായി ഉമ്മൻ ചാണ്ടിയും ചില ദേശീയ നേതാക്കളും സമ്മർദ്ദവുമായി രംഗത്തുണ്ട്.
ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി വാദിക്കുന്നത്. ഘടകക്ഷികളുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു. പാര്‍ട്ടി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് , ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടേതടക്കം സമ്മര്‍ദ്ദമുള്ളപ്പോള്‍ ഭൂരിപക്ഷ പിന്തുണ മാത്രം പരിഗണിച്ച് പ്രഖ്യാപനം നടത്തുന്നതിലാണ് ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam