Rajyasabha Seat: ആരൊക്കെ രാജ്യസഭയിലെത്തും? ചർച്ചകൾ തുടങ്ങി മുന്നണികൾ; സീറ്റ് നേടാൻ നേതാക്കളുടെ നിര

Web Desk   | Asianet News
Published : Mar 15, 2022, 06:58 AM IST
Rajyasabha Seat: ആരൊക്കെ രാജ്യസഭയിലെത്തും? ചർച്ചകൾ തുടങ്ങി മുന്നണികൾ; സീറ്റ് നേടാൻ നേതാക്കളുടെ നിര

Synopsis

പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്ത് ഏകദേശ പാനൽ കെ പി സി സി അധ്യക്ഷൻ തയ്യാറാക്കി. ചെറുപ്പക്കാർക്ക് സീറ്റ് നൽകണമെന്നാണ് താൽപര്യം.ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ട് സീറ്റുകളിൽ നാല് പാർട്ടികളാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ രണ്ട് സീറ്റും സിപിഎമ്മിന് വേണമെന്നാണ് താൽപര്യം.

തിരു‌വനന്തപുരം: കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെക്കുറിച്ച്(rajyasabha candidate) ഇന്ന് ദില്ലിയിൽ ചർച്ച നടക്കും. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ (k sudhakaran)ഇന്ന് ദില്ലിക്ക് പോകും. ഇന്ന് ചേരുന്ന എൽ ഡി എഫ് യോഗം(ldf meeting) രണ്ട് സീറ്റുകളിലേക്ക് എതൊക്കെ പാർട്ടികൾ മത്സരിക്കുമെന്ന് തീരുമാനിക്കും. 

പ്രതിപക്ഷനേതാവുമായി ചർച്ച ചെയ്ത് ഏകദേശ പാനൽ കെ പി സി സി അധ്യക്ഷൻ തയ്യാറാക്കി. ചെറുപ്പക്കാർക്ക് സീറ്റ് നൽകണമെന്നാണ് താൽപര്യം. എം ലിജു , സതീശൻ പാച്ചേനി എന്നിവരുടെ പേരുകളാണ് സജീവം. വനിതക്കും ഭൂരിപക്ഷസമുദായത്തിനും പ്രാതിനിധ്യം വേണമെങ്കിൽ പത്മജാ വേണുഗോപാലിനെ പരിഗണിക്കണമെന്ന നിർദേശവും വന്നിട്ടുണ്ട്. പിന്നോക്കവിഭാഗത്തെ പരിഗണക്കണമെന്നാണ് പന്തളം സുധാകരന്റെ ആവശ്യം. കെ വി തോമസ് ഇതിനകം ഹൈക്കമാൻഡിനോട് താൽപര്യം അറിയിച്ചു. എം എം ഹസ്സനും സജീവനപരിഗണനയിലാണ്. എ കെ ആന്റണിയുടെ മനസ് കൂടി അറിഞ്ഞ ശേഷമാകും അന്തിമതീരുമാനം. 

ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ട് സീറ്റുകളിൽ നാല് പാർട്ടികളാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എം വി ശ്രേയംസ്കുമാറിന്റെ ഒഴിവിലേക്ക് എൽജെഡി അവകാശവാദമുന്നയിച്ച് കഴിഞ്ഞു. സിപിഐ എൻസിപി ജെഡിഎസ് എന്നി പാർട്ടികളും ഒരു സീറ്റ് വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രണ്ട് സീറ്റും സിപിഎമ്മിന് വേണമെന്നാണ് താൽപര്യം. ഇന്നത്തെ ഇടത് മുന്നണിയോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നേതാക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ലെന്നും പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന വേണമെന്നും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിൽ. കെവി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ സീറ്റിനായി അവകാശവാദം ഉന്നയിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് എതിർപ്പ് ഉയർത്തുന്നത്. 

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകൾ ഒഴിവു വരുമ്പോൾ കോൺഗ്രസ്സിന് കിട്ടുന്ന ഒരു സീറ്റിൽ സ്ഥാനാർത്ഥിമോഹികളുടെ നീണ്ടനിരയാണ്. മുതിർന്ന നേതാവ് കെ വി തോമസ് രാജ്യസഭാ സീറ്റിൽ മത്സരിക്കാനുള്ള താത്പര്യം പരസ്യമായി അറിയിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, പന്തളം സുധാകരൻ ,ചെറിയാൻ ഫിലിപ്പ് അടക്കമുള്ളവരും പരിഗണനയിലാണ്. അതിനിടെയാണ് മുതിർന്നവരുടെ താല്പര്യം തള്ളി യൂത്ത് കോൺഗ്രസ്സിൻ്റെ രംഗപ്രവേശം.


തിരുവനന്തപുരം: രാജ്യസഭയിലേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ (V M Sudheeran). എ കെ ആന്റണി (A K Antony) ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് വി എം സുധീരന്റെ അഭ്യര്‍ത്ഥന.

വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സ്‌നേഹപൂര്‍വ്വം

വി എം സുധീരന്‍

മുതിര്‍ന്ന നേതാവ് എ കെ ആന്റണി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ പകരക്കാരനെ തിരഞ്ഞ് കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവമാണ്. എ കെ ആന്റണി മാറുമ്പോള്‍ പകരം ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടത് ചേരി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ ചെറിയാന്‍ ഫിലിപ്പ്, വി ടി ബല്‍റാം തുടങ്ങിയ പേരുകള്‍ സജീവമാണ്. തൃക്കാക്കര ഉപതെരഞ്ഞെുപ്പിലും വി ടി ബല്‍റാമിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ഇല്ലെങ്കില്‍ ബല്‍റാമിനെ അവിടെ ഇറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

അടുത്ത ദിവസങ്ങളിലെ ചര്‍ച്ചയോടെ അന്തിമ തീരുമാനത്തിലെക്കെത്തും. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി അറിയിച്ചു. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് എംപിമാരെ തെരഞ്ഞെടുക്കും. കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി അവസാനിക്കും.

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്