
കാസര്‍കോട്: കാസര്‍കോട് കൊട്ടോടിയില്‍ ക്നാനായ സഭാ വിവാഹ ആചാര തര്‍ക്കം. ഇതര സഭാ വിവാഹത്തിന് അനുമതി നിഷേധിച്ചു. കോടതി വിധിക്ക് ശേഷം നിശ്ചയിച്ച വിവാഹത്തിന് അനുമതി നിഷേധിച്ചതോടെ വരനും വധുവും പള്ളിക്ക് പുറത്ത് വച്ച് പ്രതീകാത്മകമായി മാലയിട്ടു.
ക്നാനായ സഭാ അംഗം ജസ്റ്റിന്‍ ജോണും സീറോ മലബാര്‍ സഭയിലെ വിജിമോളും തമ്മിലുള്ള വിവാഹമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.ഇതോടെ പള്ളിയില്‍ വച്ച് ഇവരുടെ ഒത്തുകല്യാണം നടന്നു. എന്നാല്‍ ഇന്നത്തെ കല്യാണത്തിന് പള്ളിയില്‍ നിന്ന് നല്‍കേണ്ട അനുമതി കുറി നല്‍കാന്‍ വികാരി തയ്യാറായില്ല. ഇതോടെ കല്യാണം മുടങ്ങി, പ്രതിഷേധമായി. ഒടുവില്‍ വധുവിന്‍റെ പള്ളി മുറ്റത്തെത്തി പരസ്പരം മാല ചാര്‍ത്തി ജസ്റ്റിനും വിജിമോളും വിവാഹ പ്രഖ്യാപനം നടത്തി. നിലവിലെ കോടതി വിധിയില്‍ ആചാരത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശമില്ലെന്നാണ് ക്നാനായ സഭയുടെ വിശദീകരണം.
കോടതി വിധിയുടെ ലംഘനമാണെന്ന് ആരോപിച്ച് ക്നാനായ നവീകരണ സമിതി രംഗത്തെത്തി. ഭാര്യാഭര്‍ത്താക്കന്മരാകാനുള്ള ജസ്റ്റിന്‍റേയും ബിജിമോളുടേയും ആഗ്രഹത്തില്‍ ഇരുവിഭാഗങ്ങളായി ചേരി തിരിയുമ്പോള്‍ ഇവര്‍ക്കൊന്നേ പറയാനുള്ളൂ. തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് മാത്രം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam