
തൃശ്ശൂര്‍: വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. 76 വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവമുണ്ടായത്. തൃശ്ശൂർ മരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഐ ടെല്ലിന്‍റെ ഫോൺ പൊട്ടിത്തെറിച്ചത്. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേറ്റില്ലെന്ന് ഏലിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തിന്‍റെ വീഡിയോ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മൂന്നാഴ്ച മുമ്പാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് അപകടത്തില്‍ മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്നു ആദിത്യശ്രീ. രാത്രിയില്‍ ആദിത്യശ്രീ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഈ സംഭവത്തിന് പിന്നാലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനും പൊള്ളലേറ്റിരുന്നു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
Also Read : മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവം; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി 8 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ജീൻസ് പാന്റിന്റെ കീശയിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല. രണ്ട് വർഷം മുമ്പ് വാങ്ങിയ റിയൽമി എയ്റ്റ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നും പരിക്കേറ്റ ഫാരിസ് പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam