
തിരുവനന്തപുരം: സർക്കാർ ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താത്കാലിക ജീവനക്കാരായിരുന്ന ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം സബ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ചർച്ചയിൽ ഉന്നയിച്ച ആവശ്യം സബ്കളക്ടർ നേരിട്ട് സാമൂഹ്യക്ഷേമ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും. 15 ദിവസത്തിനകം മറുപടി നൽകാമെന്ന് ഉറപ്പു നൽകിയെന്നും സമരക്കാർ പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ മുൻവശത്തെ റോഡ് 29 മണിക്കൂർ നേരമാണ് സമരക്കാർ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധിച്ചത്.
മൂവായിരത്തിലേറെ ഭിന്നശേഷിക്കാരാണ് സ്ഥിര നിയമനം കാത്തിരിക്കുന്നത്.കാല് വയ്യാത്തവർ മുതൽ ബധിരരും മൂകരും ആയവർ വരെ പ്രതിഷേധത്തിനെത്തിയിരുന്നു എംപ്ലോയ്മെന്‍റ് എക്സേഞ്ച് വഴി 2004 മുതൽ താത്കാലിക ജോലി ചെയ്ത് പിരിച്ചുവിട്ടവർക്ക് ഇത് അതിജീവന സമരമായിരുന്നു. റോഡ് ഉപരോധം റോഡിൽ കിടന്നുള്ള പ്രതിഷേധമായി മാറിയിരുന്നു.
2003 വരെ താത്കാലികമായി ജോലി ചെയ്ത എല്ലാ ഭിന്നശേഷിക്കാരേയും സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് 2013ൽ സ്ഥിരപ്പെടുത്തി. ഫെബ്രുവരി 28 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം നടത്തിയായിരുന്നു ആദ്യഘട്ട സമരം. കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി. ഇത് നടപ്പാകാതെ വന്നതോടെയാണ് അവശതകൾ മറികടന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭിന്നശേഷിക്കാർ നീതി തേടി തെരുവിലിറങ്ങിയത്.
പൊതുനിയമനം നേടുന്നതിന് പ്രായപരിധി കഴിഞ്ഞവരും കൂലിവേല ചെയ്ത് ജീവിക്കാൻ ശേഷിയില്ലാത്തവരുമാണ് സമരത്തിനിറങ്ങിയത്. സംസ്ഥാനസർക്കാരിന്‍റെ 20 ലക്ഷം പേർക്ക് തൊഴിൽ നൽക്കുന്ന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയോ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചോ സ്ഥിരം നിയമനം നൽകണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.