സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂരവിദ്യാഭ്യാസ ഔട്ട്‌ലെറ്റ്; കാലിക്കറ്റ് സർവകലാശാല തീരുമാനം വിവാദത്തിൽ

By Web TeamFirst Published Jun 12, 2020, 7:23 AM IST
Highlights

മൂന്നുവർഷംമുമ്പ് അനധികൃതമായി കൗൺസിലിംഗ് & പ്രോഗ്രാമിന് സെൻററുകൾ അനുവദിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യുജിസി അംഗീകാരം നഷ്ടമായിരുന്നു. 

കോഴിക്കോട്: സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂരവിദ്യാഭ്യാസ ഔട്ട്‌ലെറ്റുകൾ അനുവദിച്ച കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനം വിവാദത്തിൽ. സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം യുജിസിയുടെ വിദൂര പഠന നിയമത്തിന് എതിരാണെന്ന് കാണിച്ച് പാരലൽ കോളേജ് അസോസിയേഷൻ യൂജിസിക്ക് പരാതി നൽകി

പത്ത് സർക്കാർ എയ്ഡഡ് കോളേജുകളാണ് സർവകലാശാല വിദൂര പഠന വിദ്യാർത്ഥികൾക്ക് സബ്സെൻററുകൾ ആയി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ക്ലാസുകൾക്കുള്ള സ്ഥലപരിമിതിയും കൃത്യസമയത്ത് പഠനക്കുറിപ്പുകൾ കിട്ടാത്തതും പരാതിക്കിടയാക്കിയിരുന്നു. തുടർന്നാണ് സമാന്തര മേഖലയിൽനിന്നുള്ള 65 സ്ഥാപനങ്ങൾക്ക് സബ് സെന്ററുകളുടെ ഔട്ട്‌ലെറ്റുകൾ ആയി പ്രവർത്തിക്കാൻ അനുമതി നൽകിയത്. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് താൽപ്പര്യമുള്ള കോളേജുകൾ ഔട്ട് ലെറ്റ് ആയി തെരഞ്ഞെടുത്തെന്നും ആരോപണമുണ്ട്.

മൂന്നുവർഷംമുമ്പ് അനധികൃതമായി കൗൺസിലിംഗ് & പ്രോഗ്രാമിന് സെൻററുകൾ അനുവദിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യുജിസി അംഗീകാരം നഷ്ടമായിരുന്നു. ഇപ്പോഴുള്ള താൽകാലിക അംഗീകാരം ഈ വർഷം അവസാനിക്കുകയും ചെയ്യും. തെരഞ്ഞെടുത്ത കോളേജുകളിൽ സൗകര്യമില്ലാത്തതിനാലാണ് സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി ഔട്ട്‌ലെറ്റുകൾ വന്നതെന്ന് സിൻഡിക്കേറ്റ് വിശദീകരിക്കുന്നു. എന്നാൽ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത എല്ലാ കോളേജുകളും യൂന്നിവേഴ്സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സഹായം നൽകണമെന്നാണ് ചട്ടം.  

click me!