
വടകര: കോഴിക്കോട് (Calicut) വടകര താലൂക്ക് ഓഫീസിലുണ്ടായ (Vadakara Taluk Office) തീ പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാർ പറയുന്നു. 2019 ന് മുമ്പുള്ള ഫയലുകളാണ് കത്തിയത്. സമാന്തര സംവിധാനം ഒരുക്കാൻ റവന്യു അധികൃതർക്ക് നിർദ്ദേശം നൽകിപുരാവസ്തു വകുപ്പിൻ്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎൽഎ കെ കെ രമയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലാൻറ് അക്വിസിഷൻ ഓഫീസിൽ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിൻ്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കെ കെ രമ പറഞ്ഞു.
പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
തീ ശ്രദ്ധയിൽ പെട്ട് മൂന്നര മണിക്കൂർ കഴിഞ്ഞിട്ടും പൂർണമായി അണയ്ക്കാൻ ഫയർ ഫോഴ്സിന് കഴിഞ്ഞില്ല. കുറ്റ്യാടി, നാദാപുരം എംഎൽഎമാരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടായിരുന്നു. അതിനിടെ, നാദാപുരം എം എൽ എ ഇ കെ വിജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് പൊകുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ വടകരയിൽ യോഗം ചേരുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം എല്ലാം പരിശോധിക്കുമെന്ന് റൂറൽ എസ്പി അറിയിച്ചു. വടകര ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam