
കോഴിക്കോട്: തൊണ്ടയാട് ഉപേക്ഷിക്കപ്പെട്ട നിലിയില്‍ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. പൂനെയിലും വിദേശത്തും നിർമ്മിച്ച വെടിയുണ്ടകളുടെ കൂടുതൽ വിശദാംശങ്ങളറിയാൻ ബാലിസ്റ്റിക് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു.
തൊണ്ടയാട്ടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ കോഴിക്കോട് എ.ആർ ക്യാംപിലെ ഫയറിംഗ് വിദഗ്ധർ പരിശോധിച്ചു. വെടിയുണ്ടകൾ മോഷ്ടിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. പൂനെയിലെ ആയുധ ഫാക്ടറിലും ഇംഗ്ലണ്ടിലും നിർമ്മിച്ചവയെന്ന് കണ്ടെത്തിയങ്കിലും ഇവയുടെ കാലപ്പഴക്കം, വിതരണം ചെയ്തയിടങ്ങൾ എന്നിവ കൃത്യമായി കണ്ടെത്താനാണ് ബാലിസ്റ്റിക് പരിശോധന .ഇതിനായി വെടിയുണ്ടകൾ തിരുവനന്തപുരത്തേക്കയക്കും.
ലൈസൻസുളള വ്യക്തികൾക്ക് ഇവ വാങ്ങാമെങ്കിലും ഇത്രയധികം എങ്ങിനെയെത്തിയെന്നതാണ് ദുരൂഹതയുയർത്തുന്നത്. വെടിയുണ്ടകൾ കണ്ടെത്തിയയിടം ജനവാസകേന്ദ്രമായതിനാൽ പരിശീലനം നടത്താന്‍ സാധ്യമല്ലെന്നാണ് ജില്ല ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. വെടിയുണ്ടകൾ കണ്ടെത്തിയ പ്രദേശം ബിജെപി നേതാക്കൾ സന്ദർശിച്ചു. സംഭവത്തിന് പുറകിൽ തീവ്രവാദ ബന്ധമുളളവരുണ്ടോയെന്ന് സംശയിക്കുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപി ആവശ്യുപ്പെട്ടു.
പൊലീസുകാരുടെ കൈവശമുളള റൈഫിളുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന 0.22 ഇനത്തിൽപ്പെട്ട 266 വെടിയുണ്ടകളാണ് തൊണ്ടയാട്ടെ പറമ്പിൽ നിന്ന് കണ്ടെടുത്തത്. പരിശീലനത്തിനുപയോഗിക്കുന്ന ടാർഗറ്റും കണ്ടെത്തിയിരുന്നു. സമീപത്തെങ്ങും ഫയറിംഗ് പരിശീലനത്തിനുളള കേന്ദ്രമില്ലെന്നിരിക്കെ, ഇത്രയും വെടിയുണ്ടകൾ കണ്ടെത്തിയത് ദുരൂഹമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.