
തിരുവനന്തപുരം: തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്ണകുമാറിന്റെയും മകൾ ദിയയുടെയും ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു.
ഗോൾഫ് ലിങ്ക് ലൈനിലെ ഫ്ലാറ്റിലേക്ക് ജീവനക്കാരികൾ സ്വമേധായ പോയതാണോ അതോ ബലം പ്രയോഗിച്ച് കൊണ്ട് പോയതാണോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയതെന്നതിന് ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. ഫ്ലാറ്റിൽ വെച്ച് ബഹളം ഉണ്ടായപ്പോൾ കെയർ ടേക്കർ വിലക്കി. പിന്നാലെ ജീവനക്കാരികൾ രണ്ട് പേർ കൃഷ്ണകുമാറിനും കുടുംബത്തിനൊപ്പം ഒരു വാഹനത്തിൽ പോയി. മറ്റൊരു പരാതിക്കാരി സ്കൂട്ടറിലും പോകുന്നതാണ് കഴിഞ്ഞ 30ന് ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത്. അമ്പലമുക്കിലെ കൃഷ്ണകുമാറിന്റെ ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടില്ല. ഇവിടെ സിസിടിവിയില്ല. കൃഷ്ണകുമാറും ജീവനക്കാരികളും ചിത്രീകരിച്ച ദൃശ്യങ്ങളാണ് പൊലീസിന് മുന്നിലുള്ളത്.
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ദിയയുടെ ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാരികളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്നാണ് പരാതി. പണം നഷ്ടമായെന്നാണ് പൊലീസ് നിഗമനം. പക്ഷെ 69 ലക്ഷം തിരിമറി നടത്തിയെന്നത് പൊലീസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കുകയാണ് പൊലീസ്.
നികുതി വെട്ടിപ്പ് നടത്താൻ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ദിയ ആവശ്യപ്പെട്ടെന്നായിരുന്നു ജീവനക്കാരികളുടെ വാദം. അങ്ങനെയങ്കിൽ ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചോ എന്നതും കണ്ടെത്തണം. തട്ടിക്കൊണ്ടുപോയി ബലമായി എട്ടുലക്ഷം വാങ്ങിച്ചെന്നായിരുന്നു ജീവനക്കാരികളുടെ പരാതി. സാമ്പത്തിക ക്രമക്കേട് സ്ഥിരീകരിച്ചാൽ തട്ടിക്കൊണ്ട് പോകൽ പരാതി നിലനിൽക്കുമോ എന്നതാണ് ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam