
തിരുവനന്തപുരം: ജില്ല, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍. മതിയായ ജീവനക്കാരില്ലാതെ സമയം നീട്ടാനാകില്ലെന്നാണ് നിലപാട്. ആറ് മാസത്തിനുള്ളില്‍ ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ശ്രമം.
കെജിഎംഒ കൊല്ലം ജില്ലാ ഘടകമാണ് സ്പെഷ്യാലിറ്റി സേവനങ്ങളുടെ സമയം നീട്ടുന്നതില്‍ കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയെും സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ളവരുടെയും തസ്തികകളും സൃഷ്ടിക്കാതെയാണ് സർക്കാർ നീക്കമെന്നാണ് വിമർശനം. ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലെയും ഒരു ആശുപത്രിയിൽ 24 മണിക്കൂര്‍ സ്പെഷാലിറ്റി സേവനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സെപ്യാലിറ്റി സേവനങ്ങളായിരുന്നു പകലും രാത്രിയും ഉറപ്പാക്കാൻ തീരുമാനിച്ചത്. ശസ്ത്രക്രിയകള്‍ ഉൾപ്പെടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ രാത്രികാലങ്ങളിലും നടത്തുന്നതോടെ മെഡിക്കല്‍ കോളേജുകളിലെ തിരക്കും നിയന്ത്രിക്കാനാകും. ഇതിനായി നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ആവശ്യത്തിന് ആളില്ലാതെ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കാനാകില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം. കാര്യക്ഷമതയെ ബാധിക്കും. 250ല്‍ അധികം സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് വിവരം. 24 മണിക്കൂറാക്കിയാല്‍ തസ്തികകള്‍ മൂന്നിരിട്ടി കൂട്ടേണ്ടിവരും. എന്നാൽ സ്വകാര്യ പ്രാക്ടീസ് നിലയ്ക്കുമെന്നതിനാലാണ് ഡോക്ടര്‍മാർ എതിര്‍ക്കുന്നതെന്നാണ് മറുവാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam