
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് ഡോക്ടർമാർ പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ് തീരുമാനം. ഒപി, കൊവിഡ് വാക്സിനേഷൻ, പരിശോധന അടക്കമുളള ജോലികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ ഇന്ന് പ്രവർത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി.
കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാൽ കിടപ്പുരോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി. കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറിയുമായ രഘുവരൻ എന്നിവർ ഒളിവിൽ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam