
കൊല്ലം: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാവ് സനോഫർ ഉൾപ്പടെയുള്ളവർക്ക് പാർട്ടി അംഗത്വം നൽകിയ ആർ.എസ്.പി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സിപിഎം ക്രിമിനലുകൾക്ക് ആർ.എസ്.പി രാഷ്ട്രീയ അഭയം നൽകുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചയാളെ ആർ.എസ്.പിയിലേക്ക് സ്വീകരിച്ചത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുതെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ആർ.എസ്.പി പിണറായിസം തങ്ങളുടെ പ്രത്യയശാസ്ത്രമാക്കുന്നത് അപഹാസ്യമാണെന്നും വിഷ്ണു സുനിൽ പറയുന്നു. നിലവിൽ ആർ.എസ്.പി അനുഭവിക്കുന്ന അധികാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോരയൊഴുക്കി സമരം ചെയ്ത് കിട്ടിയതാണെന്ന് അവർ ഓർക്കണം. സിപിഎം ക്രിമിനലുകൾക്ക് രാഷ്ട്രീയ അഭയം നൽകുന്ന നടപടി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. സി.പി.എം വിട്ടുവന്നവരെ സ്വീകരിച്ചതിലൂടെ മുന്നണിയിലെ ഘടകകക്ഷിയായ ആർ.എസ്.പി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള യൂത്ത് കോൺഗ്രസിന്റെ കടുത്ത അതൃപ്തിയാണ് ഇതിലൂടെ പുറത്തുവരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam